സ്വന്തം ലേഖകൻ: വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ അധിനിവേശവുമായി ബന്ധപ്പെട്ട അമേരിക്കയുടെ പ്രസ്താവനയെ സൌദി മന്ത്രിസഭ തള്ളി. സൽമാൻ രാജാവിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭായോഗത്തിലാണ് അമേരിക്കയുടെ പ്രസ്താവനയെ തള്ളിയത്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ഇറാൻ തുടരുന്ന നിയമ ലംഘനങ്ങളെയും മന്ത്രിസഭ അപലപിച്ചു.
വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ അധിനിവേശം അനധികൃതമായി കാണാനാവില്ലെന്ന അമേരിക്കയുടെ പ്രസ്താവനകളാണ് സൌദി മന്ത്രിസഭ പൂർണ്ണമായും നിരസിച്ചത്. സൌദി ഭരണാധികാരി സൽമാൻ രാജാവിൻെറ അധ്യക്ഷതയിൽ റിയാദിലെ യമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇസ്രായേൽ വാസസ്ഥലങ്ങളുമായി ബന്ധപ്പെട്ട് അമേരിക്ക നടത്തിയ പ്രസ്താവനകളെ പൂർണമായും നിരസിക്കുന്നതായി ആവർത്തിച്ചു വ്യക്തമാക്കിയത്.
വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ താമസ കേന്ദ്രങ്ങൾ ഒരുക്കുന്നത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണ്. അറബ് സമാധാന ശ്രമങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തിൽ ഫലസ്തീൻ ജനതക്ക് നിയമാനുസൃത അവകാശം പൂർണമായും ലഭിക്കേണ്ടതുണ്ട്. ശ്വാശ്വത സമാധാനം കൈവരിക്കുന്നതിന് ഇത് അതാവശ്യമാണെന്നും മന്ത്രി സഭ വ്യക്തമാക്കി.
അമേരിക്കയുടെ നയം മാറ്റത്തിൽ ഐക്യരാഷ്ട്ര സഭയും നേരത്തെ ഖേദം രേഖപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ യു.എൻ നിലപാടിൽ യാതൊരുവിധ മാറ്റവുമില്ലെന്നും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറൽ വ്യക്തമാക്കിയതാണ്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര തീരുമാനങ്ങളും ഉടമ്പടികളും അംഗീകരിക്കാതെ ഇറാൻ തുടരുന്ന നിയമ ലംഘനങ്ങളെയും മന്ത്രിസഭ അപലപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല