സ്വന്തം ലേഖകൻ: ഒരു ഡോസ് കോവിഡ് വാക്സിന് വേണ്ടി ജനങ്ങൾ പരക്കംപായുമ്പോൾ ഒരാൾക്ക് ആറു ഡോസ് വാക്സിൻ നൽകിയ വാർത്തയാണ് മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. ഇറ്റലിയിലെ തുസാനിലാണ് ആശുപത്രി അധികൃതരുടെ പിഴവിനെ തുടർന്ന് യുവതിക്ക് ഒാവർ ഡോസ് വാക്സിൻ കുത്തിവെച്ചത്. ഫിഷർ ബയോൺടെക് വാക്സിനാണ് നോയ ആശുപത്രി അധികൃതർ അളവിലും അഞ്ചിരട്ടി നൽകിയത്.
ഞായറാഴ്ചയാണ് യുവതി കോവിഡ് വാക്സിൻ എടുക്കാനായി ആശുപത്രിയിൽ എത്തിയത്. ഒരു കുപ്പിയിൽ ആറു ഡോസ് വാക്സിനാണുള്ളത്. ഈ ആറു ഡോസ് മരുന്നും ഒരു സിറിഞ്ചിലെടുത്ത നഴ്സ് യുവതിയുടെ ശരീരത്തിൽ കുത്തിവെക്കുകയായിരുന്നു. കുത്തിവെപ്പിന് ശേഷം ശൂന്യമായ അഞ്ച് സിറിഞ്ചുകൾ കണ്ടതോടെയാണ് അധികൃതർക്ക് അബദ്ധം മനസിലായത്.
ഒാവർ ഡോസ് വാക്സിൻ എടുത്ത യുവതിയെ ഉടൻ തന്നെ 24 മണിക്കൂർ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ യുവതി തിങ്കളാഴ്ച ആശുപത്രി വിട്ടു. നോയ ആശുപത്രിയിലെ സൈക്കോളജി വിഭാഗം ജീവനക്കാരിയാണ് യുവതി.
സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ആശുപത്രി അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മനഃപൂർവം വാക്സിൻ കുത്തിവെച്ചതല്ലെന്നും തിരക്കിനിടയിൽ ജീവനക്കാരിക്ക് അബദ്ധം സംഭവിച്ചതാണെന്നും ആശുപത്രി വക്താവ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല