സ്വന്തം ലേഖകൻ: ഷാർജയിൽ കഴിഞ്ഞദിവസം മരിച്ച പത്തനംതിട്ട മല്ലശ്ശേരി ചാമക്കാലവിളയിൽ ജ്യുവൽ.ജി.ജോമെയുടെ (16) മാതാപിതാക്കൾ സ്വന്തം മകന്റെ സംസ്കാര ചടങ്ങുകൾ ഫെയ്സ്ബുക്കിലൂടെ തത്സമയം കാണേണ്ടി വന്നു. ജ്യുവലിന്റെ പിതാവ് ജോമെ ജോർജ്. മാതാവായ ജെൻസിൽ, സഹോദരങ്ങളായ ജോഹൻ,ജൂലിയൻ തുടങ്ങിയവർ കോവിഡ് കാരണം വിമാന സർവീസില്ലാത്തതിനാൽ നാട്ടിൽ പോകാൻ കഴിയാതെ മുഹൈസിനയിലെ വീട്ടിലിരുന്ന് സംസ്കാര ചടങ്ങുകൾക്ക് സാക്ഷികളായി.
ഷാർജ സെന്റ് മേരീസ് സുനേറോ പാത്രിയാർക്കൽ ദേവാലയത്തിൽ നിന്ന് വൈദികൻ എത്തി ശുശ്രൂഷകൾ നടത്തി എന്ന ആശ്വാസം മാത്രമാണ് ഇവർക്കുള്ളത്. അർബുദം ബാധിച്ച ജ്യുവൽ അമേരിക്കൻ ആശുപത്രിയിലാണ് മരിച്ചത്. ആ മരണത്തിനും ജനനത്തിനും ഏറെ പ്രത്യേകതയുണ്ടായിരുന്നു. 2004 ഈസ്റ്റർ ദിനത്തിൽ ജനിച്ച ജ്യുവൽ ഈ ദുഖഃവെള്ളിയാഴ്ചയാണ് മരിച്ചത്. ജെംസ് മില്ലേനിയം സ്കൂൾ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു. ഏഴുവർഷം മുമ്പ് ഇടതുകാലിനാണ് ആദ്യം ക്യാൻസർ ബാധിച്ചത്. ചികിത്സയും സർജറിയും എല്ലാം നടത്തി അഞ്ചുവർഷം മുമ്പ് രോഗം ഭേദമായിരുന്നു. എന്നാലിപ്പോൾ വലതുകാലിൽ വീണ്ടും കാൻസർ പിടിപെടുകയായിരുന്നു.
17തവണ ശസ്ത്രക്രിയകൾ വിധേയനായെങ്കിലും കഴിഞ്ഞദിവസം മരണം കീഴടക്കി. വീൽചെയറിലും ഊന്നുവടികളുപയോഗിച്ചുമാണ് ജ്യുവൽ സഞ്ചരിച്ചിരുന്നത്. തികഞ്ഞ വിശ്വാസിയായിരുന്ന ജ്യുവൽ ഓഗസ്റ്റിൽ കുടുംബത്തിനൊപ്പം ലൂർദിലും ലിസ്യുവിലും തീർഥയാത്രയും നടത്തി. ജന്മദിനത്തിന് ഒരുദിനം കൂടി ബാക്കിനിൽക്കേ എല്ലാവരെയും ദുഃഖിപ്പിച്ച് യാത്രയായി. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം കോന്നി വാഴമുട്ടം കിഴക്ക് മാർ ഇഗ്നാത്തിയോസ് സുറിയാനി യാക്കോബായ ദേവാലയത്തിലായിരുന്നു സംസ്കാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല