സ്വന്തം ലേഖകൻ: പാക്കിസ്ഥാൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഒരു സംഘം തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 11 പേർ മരിച്ചു. അക്രമികൾ ഗ്രനേഡുകളും തോക്കുകളും ഉപയോഗിച്ച് കെട്ടിടത്തെ ആക്രമിച്ചതായാണ് റിപ്പോർട്ട്. നാല് അക്രമികൾ കൊല്ലപ്പെട്ടെന്ന് കറാച്ചി പൊലീസ് മേധാവി ഗുലാം നബി മേമൻ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.
ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മറ്റ് ആറു പേരും കൊല്ലപ്പെട്ടു. നാല് സുരക്ഷാ ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനുമാണ് മരിച്ച മറ്റാളുകൾ. ആക്രമണത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തോക്കുധാരികൾ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രധാന ഗേറ്റിൽ ഗ്രനേഡ് എറിഞ്ഞ ശേഷം കെട്ടിടത്തിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയും വെടിയുതിർക്കുകയുമായിരുന്നു.
ഭീകരർ പ്രധാന ഗേറ്റില്‍ ഗ്രനേഡ് എറിഞ്ഞ ശേഷം അകത്തു കടന്ന് തുരതുരാ വെടിയുതിര്‍ത്തതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രനേഡ് ആക്രമണത്തിലാണ് രണ്ട് സാധാരണക്കാര്‍ മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ മേഖലയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. നിരവധി സ്വകാര്യ ബാങ്കുകളുടെ ആസ്ഥാനങ്ങളും ഇവിടെയുണ്ട്.
ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ബന്ധമുള്ള മജീദ് ബ്രിഗേഡ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കഴിഞ്ഞ വർഷം എട്ട് പേർ കൊല്ലപ്പെട്ട ഗ്വാഡർ പേൾ കോണ്ടിനെന്റൽ ഹോട്ടൽ ആക്രമണത്തിന് പിന്നിലും മജീദ് ബ്രിഗേഡായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അക്രമികളിൽ ഒരാൾ കലാപ ബാധിത ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്നുള്ള സൽമാൻ ആണെന്ന് തിരിച്ചറിഞ്ഞതായി തീവ്രവാദ വിരുദ്ധ വകു പ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഭീകരാക്രമണത്തെ അപലപിച്ച പ്രസിഡന്റ് ആരിഫ് ആൽവിയും പ്രധാനമന്ത്രി ഇമ്രാൻ ഖാനും തീവ്രവാദത്തെ മണ്ണിൽ നിന്ന് വേരോടെ പിഴുതെറിയാൻ രാജ്യം കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല