1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2021

സ്വന്തം ലേഖകൻ: കരിപ്പൂർ വിമാന അപകടത്തിന്റെ പ്രധാന കാരണം ടേബിൾ റൺവേ എന്ന കുപ്രചരണം തള്ളി അന്വേഷണ റിപ്പോർട്ട്. 2020 ഓഗസ്റ്റ് 7 ന് രാത്രിയിൽ നാടിനെ നടുക്കിയ കരിപ്പൂർ ദുരന്തത്തിന് ഇടയാക്കിയത് വിമാനത്താവളത്തിലെ ടേബിൾ റൺവേ ആണെന്ന് വലിയ രീതിയിൽ ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ ഈ ചർച്ചകളെല്ലാം തള്ളിക്കൊണ്ടാണ് എയർക്രാഫ്റ്റ് ആക്സിഡൻറ് ബ്യൂറോയുടെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്. അപകടം നടന്ന് മൂന്നു മാസത്തിനുള്ളിൽ പുറത്തു വരേണ്ട റിപ്പോർട്ടാണ് ഒരു വർഷം പിന്നിട്ടപ്പോൾ പുറത്തുവന്നത്.

അതേസമയം കരിപ്പൂർ വിമാന അപകടത്തിൽ പ്രധാന കാരണം ടേബിൾ ടോപ്പ് റൺവേ എന്ന കുപ്രചരണം പ്രചരിച്ചതോടെ കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കുന്നതിന് ഡിജിസിഎ താൽക്കാലികമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ അപകടകാരണം ടേബിൾ ടോപ്പ് റൺവേ അല്ല എന്ന് തെളിഞ്ഞതോടെ കരിപ്പൂരിൽ വീണ്ടും വലിയ വിമാനങ്ങൾ എത്താൻ സാധ്യത തെളിയുന്നു. 2015 ൽ റൺവേ നവീകരണവുമായി ബന്ധപ്പെട്ട് കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

പിന്നീട് വലിയ പ്രതിഷേധങ്ങൾക്ക് ഒടുവിൽ മൂന്നുവർഷത്തിനുശേഷം 2018 ഡിസംബറിൽ വീണ്ടും സർവീസ്പുനരാരംഭിച്ചു. എന്നാൽ 2020 ഓഗസ്റ്റ് 7 ന് രാത്രിയിൽ എയർ ഇന്ത്യ എക്സ്പ്രസ് അപകടത്തെ തുടർന്ന് വീണ്ടും കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഡിജിസിഎ വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. തുടർന്ന് വിഷയം പഠിക്കാൻ വ്യോമയാന മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചു ഈ സമിതി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയും കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കുന്നതിന് പ്രശ്നം ഇല്ല എന്നായിരുന്നു അന്നത്തെ റിപ്പോർട്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ വിമാനകമ്പനി ഉദ്യോഗസ്ഥർ ഉൾപ്പെടെ കരിപ്പൂരിൽ എത്തി സുരക്ഷാ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടർന്ന് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കി എയർപോർട്ട് അധികൃതർ വലിയ വിമാനങ്ങൾ ഇറക്കുന്നതിന് ഡിജിസിഎക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ഇതുവരെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറക്കാൻ ഡിജിസിഎ അനുമതി നൽകിയിട്ടില്ല.

കരിപ്പൂർ വിമാന അപകടത്തിൽ ടേബിൾ ടോപ്പ് റൺവേ അപകട കാരണം ആകുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് കരിപ്പൂരിൽ ഉണ്ടായ അപകടം പൈലറ്റിന്റെ വീഴ്ചയാണെന്ന് റിപ്പോർട്ട് പുറത്തുവരുന്നത്. ഇതോടെ ഒരു വർഷക്കാലത്തെ ഇടവേളക്കുശേഷം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ എത്തുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാരും പ്രവാസികളും. നേരത്തെ സൗദി എയർലൈൻസ് ,എയർ ഇന്ത്യ, എമിറൈറ്റ്സ് ഉൾപ്പെടെയുള്ള വലിയ വിമാനങ്ങൾ കരിപ്പൂരിൽ സർവീസ് നടത്തിയിരുന്നു.

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഇപ്പോഴും പുരോഗമിക്കുകയാണ്. എംഎൽഎമാർ എംപിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളും വിഷയത്തിൽ ഇടപെട്ട് ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കരിപ്പൂരിൽനിന്ന് കൂടുതൽ വെളിച്ചം പകർന്നു കൊണ്ട് അപകട റിപ്പോർട്ട് കുപ്രചരണങ്ങളെ തള്ളി പുറത്തുവന്നത്.

ഇതോടെ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഡിജിസിഎ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ പിൻവലിച്ചു പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം ആയി വലിയ വിമാനങ്ങൾ ഉടൻ കരിപ്പൂരിൽ സർവീസ് ആരംഭിക്കാൻ കഴിയും എന്ന പ്രതീക്ഷയാണ് പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.