1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 30, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ, റിപ്പബ്ലിക്-സിഎന്‍എക്‌സ്, എന്‍ഡിടിവി സര്‍വേ ഫലങ്ങളാണു പുറത്തുവന്നത്. എല്‍ഡിഎഫിനു 104 മുതല്‍ 120 വരെ സീറ്റാണ് ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. യുഡിഎഫിനു 20-36 സീറ്റും എന്‍ഡിയ്ക്ക് 0-2 സീറ്റും സര്‍വേ പറയുന്നു.

72-80 സീറ്റാണ് എല്‍ഡിഎഫിനു റിപ്പബ്ലിക്-സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. യുഡിഎഫിനു 58-64 സീറ്റ് പ്രവചിക്കുന്ന സര്‍വേ എന്‍ഡിയ്ക്ക് ഒന്നു മുതല്‍ അഞ്ചു വരെ സീറ്റിനും സാധ്യത കല്‍പ്പിക്കുന്നു. എല്‍ഡിഎഫിന് 88 ഉം യുഡിഎഫിന് 50 ഉം സീറ്റാണു എന്‍ഡിടിവി പ്രവചിക്കുന്നത്. ബിജെപിക്ക് രണ്ടു സീറ്റ് ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ പോസ്റ്റ് പോള്‍ സര്‍വേ, മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍, മനോരമ-വിഎംആര്‍ എക്സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവന്നു. മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യ ക്ഷന്‍ കെ സുരേന്ദ്രന് തോല്‍വി പ്രവചിച്ച ഏഷ്യാനെറ്റ് ന്യൂസ് ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന് നേരിയ ഭൂരിപക്ഷം ലഭിക്കുമെന്നും വ്യക്തമാക്കുന്നു.

കാസര്‍ഗോഡ് നിയമസഭാ മണ്ഡലത്തിലും യുഡിഎഫിന് വിജയം. മണ്ഡലത്തില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പ്രവചനം. ഉദുമയില്‍ ബലാബലം. സിപിഎം സ്ഥാനാര്‍ഥി സിഎച്ച് കുഞ്ഞമ്പുവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സി ബാലകൃഷ്ണനും തമ്മില്‍ കടുത്ത മത്സരമാണ് സര്‍വേ ഫലം പറയുന്നത്. കാഞ്ഞങ്ങാട്ട് റവന്യൂ മന്ത്രി ഇ ചന്ദശേഖരന്‍ വിജയിക്കുമെന്ന് പ്രവചനം. തൃക്കരിപ്പൂരും ഇടതിനൊപ്പം. മണ്ഡലത്തില്‍ രണ്ടാം തവണയും മത്സരത്തിനിറങ്ങിയ സിപിഎം സ്ഥാനാര്‍ഥി എം രാജഗോപാല്‍ വിജയിക്കുമെന്നും സർവേ പറയുന്നു.

കണ്ണൂരില്‍ പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ശക്തി തെളിയിക്കുമെന്നാണ് സര്‍വേ പറയുന്നത്. ഇരിക്കൂരും അഴീക്കോടും യുഡിഎഫ് നിലനിർത്തും. അഴീക്കോട്ട് കെഎം ഷാജിയാണ് യുഡിഎഫ് സ്ഥാനാർഥി. കണ്ണൂര്‍ മണ്ഡലത്തില്‍ പ്രവചനം അസാധ്യമെന്ന് സര്‍വേ. മന്ത്രിയും സിറ്റിങ് എംഎല്‍എയുമായ കടന്നപ്പള്ളി രാമചന്ദ്രന് സതീശന്‍ പാച്ചേനി കടുത്ത മത്സരമാണ് നല്‍കിയിരിക്കുന്നത്. ധർമടത്ത് പിണറായി വിജയൻ തന്നെയെന്ന് പ്രവചിക്കുന്ന സർവേ തലശേരിയിൽ എൽഡിഎഫിലെ എഎൻ ഷംസീർ തുടരുമെന്നും പറയുന്നു.

കൂത്തുപറമ്പിൽ ആരോഗ്യമന്ത്രിയുടെ വിജയം ഉറപ്പാണ്. എന്നാൽ കൂത്തുപറമ്പിൽ പ്രവചനം എളുപ്പമല്ലെന്നു പറയുന്ന സർവേ പേരാവൂരിൽ എൽഡിഎഫിലെ സക്കീർ ഹുസൈൻ അട്ടിമറി വിജയം നേടിയേക്കുമെന്ന് പ്രവചിക്കുന്നു. വയനാട് ജില്ലയിൽ കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും കാര്യങ്ങൾ പ്രവചനാതീതമെന്നു പറയുന്ന സർവേ മാനന്തവാടിയിൽ എൽഡിഎഫ് സ്ഥാനാർഥി ഒആർ കേളുവിനു മുൻതൂക്കം പ്രവചിക്കുന്നു.

കേരളം ഉറ്റുനോക്കുന്ന മണ്ഡലമായ കോഴിക്കോട് വടകരയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനയത്ത് ചന്ദ്രന് യുഡിഎഫിന്റെ കെകെ രമയേക്കാള്‍ നേരിയ മുന്‍തൂക്കമുണ്ടെന്ന് സര്‍വ്വെ പറയുന്നു. കുറ്റ്യാടിയില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. നാദാപുരത്ത് കടുത്ത മത്സരമാണ് നടക്കുന്നത്. കൊയിലാണ്ടി, ബാലുശേരി, പേരാമ്പ്ര, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കുന്നമംഗലം, ബേപ്പൂര്‍, തിരുവമ്പാടി എന്നീ മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിനാണ് വിജയം. കോഴിക്കോട് സൗത്തില്‍ പ്രവചനാതീതമാണ് മത്സരം. കൊടുവള്ളിയില്‍ യുഡിഎഫ് ജയിക്കുമെന്നും ഏഷ്യാനെറ്റ് പ്രവചിക്കുന്നു.

മാതൃഭൂമി-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം മഞ്ചേശ്വരം യുഡിഎഫ് നിലനിര്‍ത്തും. കെ സുരേന്ദ്രന്‍ വിജയിക്കില്ല എന്ന് സര്‍വ്വേകാസര്‍ഗോഡ് മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് മാത‍ൃഭൂമി എക്സിറ്റ് പോള്‍. രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍എ നെല്ലിക്കുന്ന് വിജയിക്കും. ഉദുമയില്‍ ഇടത് സ്ഥാനാര്‍ഥിക്ക് ജയം. സിഎച്ച് കുഞ്ഞമ്പു മണ്ഡം നിലനിര്‍ത്തുമെന്ന് പ്രവചനം. കാഞ്ഞങ്ങാടും എല്‍ഡിഎഫിന് വിജയം. സിറ്റിങ് എംഎല്‍എയും റവന്യു മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ വിജയിക്കുമെന്നാണ് സര്‍വ്വേ പറയുന്നത്. തൃക്കരിപ്പൂര്‍ എല്‍ഡിഎഫ് നിലനിര്‍ത്തും. എം രാജഗോപാലാണ് ഇടത് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

കണ്ണൂരിലേക്കെത്തുമ്പോള്‍ തളിപ്പറമ്പ്, പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയം ഉറപ്പെന്ന് സര്‍വ്വേ. അതേസമയം ഇരിക്കൂറ് യുഡിഎഫിനൊപ്പമാണ്. കെഎം ഷാജി മൂന്നാം ജയം ലക്ഷ്യമിടുന്ന അഴിക്കോട് പ്രവചനാതീതമാണ് ഫലം. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വന്‍വിജയം നേടും. കണ്ണൂര്‍, തലശേരി, കൂത്തുപറമ്പ്, പേരാവൂര്‍ മണ്ഡലങ്ങളിലും ഇടതിനാണ് ജയം. മട്ടന്നൂര്‍ ആരോഗ്യമന്ത്രി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പ്രവചനം.

വയനാട് ജില്ലയില്‍ മാനന്തവാടി എല്‍ഡിഎഫിന്റെ ഒആര്‍ കേളു നിലനിര്‍ത്തും. സുല്‍ത്താന്‍ ബത്തേരിയില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടുമെന്നാണ് പ്രവചനം. ഇടത് സ്ഥാനാര്‍ഥി എംഎസ് വിശ്വനാഥന്‍ സിറ്റിങ് എംഎല്‍എ ഐസി ബാലകൃഷ്ണനെ പരാജയപ്പെടുത്തും. കല്‍പ്പറ്റയില്‍ എംവി ശ്രയാംസ് കുമാര്‍ വിജയിക്കുമെന്നും സര്‍വ്വേ പറയുന്നു. കോഴിക്കോട് ജില്ലയില്‍‍ എല്‍ഡിഎഫ് വന്‍ മുന്നേറ്റം നടത്തുമെന്നാണ് മാതൃഭൂമി സര്‍വ്വെ പ്രവചിക്കുന്നത്. വടകര, കുറ്റ്യാടി, പേരാമ്പ്ര, ബാലുശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂര്‍, കൊടുവള്ളി, തിരുവമ്പാടി എന്നീ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിക്കും. കുന്ദമംഗലത്ത് കടുത്ത മത്സരമാണ് നടക്കുന്നതെന്നും സര്‍വ്വെ പ്രവചിക്കുന്നു.

മലപ്പുറം ജില്ലയില്‍ യുഡിഎഫിന് വ്യക്തമായ മന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചതായാണ് മാതൃഭൂമി സര്‍വ്വേ പറയുന്നത്. എന്നാല്‍‍ ചില മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് അട്ടിമറി ജയം നേടുന്നുണ്ട്. കൊണ്ടോട്ടി, ഏറനാട്, വണ്ടൂര്‍, മങ്കട, മലപ്പുറം, വേങ്ങര, താനൂര്‍, തിരൂരങ്ങാടി, കോട്ടയ്ക്കല്‍ എന്നീ മണ്ഡലങ്ങള്‍ യുഡിഎഫ് വിജയിക്കും. മഞ്ചേരി പ്രവചനാതീതമായി നിലനില്‍ക്കുന്നു. പെരിന്തല്‍മണ്ണ, വള്ളിക്കുന്ന്, തവനൂര്‍, പൊന്നാനി എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് വിജയിക്കുക.

മനോരമ-വിഎംആര്‍ എക്സിറ്റ് പോള്‍ മഞ്ചേശ്വരത്ത് കെ സുരേന്ദ്രന് വിജയം പ്രവചിക്കുന്നു. 0.6 ശതമാനം വോട്ടിന്റെ ഭൂരിപക്ഷമാണ് സുരേന്ദ്രന്. മണ്ഡലത്തില്‍ യുഡിഎഫ് രണ്ടാമതും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തും.കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ഥി എന്‍എ നെല്ലിക്കുന്ന് വിജയിക്കുമെന്ന് പ്രവചനം. തൃക്കരിപ്പൂര്‍ എല്‍ഡിഎഫ് നിലനിര്‍ത്തും. എം രാജഗോപാലാണ് ഇടത് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

കണ്ണൂരിന്‍ 11 സീറ്റില്‍ ഏഴണ്ണം മാത്രമേ എല്‍ഡിഎഫ് നേടു എന്നാണ് സര്‍വ്വെ സൂചിപ്പിക്കുന്നത്. 2016 ല്‍ 2 സീറ്റ് മാത്രം ലഭിച്ച യുഡിഎഫ് അത് നാലായി വര്‍ദ്ധിപ്പിക്കും. പയ്യന്നൂര്‍, കല്യാശേരി, തളിപ്പറമ്പ്, ധര്‍മടം, തലശേരി, മട്ടന്നൂര്‍ പേരാവൂര്‍ എന്നവയാണ് എല്‍ഡിഎഫ് വിജയിക്കുന്ന മണ്ഡലങ്ങള്‍. ഇരിക്കൂര്‍, അഴിക്കോട്, കണ്ണൂര്‍, പേരാവൂര്‍ എന്നിവിടങ്ങളില്‍ യുഡിഎഫ് വിജയിക്കും. കണ്ണൂരിന്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തോല്‍ക്കുമെന്നാണ് പ്രവചനം.

വയനാട് ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളും യുഡിഎഫ് വിജയിക്കുമെന്നാണ് മനോരമ ന്യൂസ് – വിഎംആര്‍ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. മാനന്തവാടിയില്‍ സിറ്റിങ് എംഎല്‍എ ഓആര്‍ കേളുവിനെ മുന്‍മന്ത്രി പികെ ജയലക്ഷ്മി പരാജയപ്പെടുത്തും. സുല്‍ത്താന്‍ ബത്തേരിയില്‍ യുഡിഎഫ് എംഎല്‍എ ഐസി ബാലകൃഷ്ണന്‍ ഭൂരിപക്ഷം ഉയര്‍ത്തുമെന്നും പ്രവചനം. കല്‍പ്പറ്റയില്‍ എല്‍ഡിഎഫിന്റെ എംവി ശ്രയാസ് കുമാര്‍ ടി സിദ്ദിഖിനോട് തോല്‍ക്കും.

കോഴിക്കോടും യുഡിഎഫിനാണ് മനോരമ മുന്‍തൂക്കം പ്രവചിക്കുന്നത്. കുറ്റ്യാടി, വടകര, നാദാപുരം, കൊയിലാണ്ടി, ബാലുശേരി, കോഴിക്കോട് സൗത്ത് എന്നിവിടങ്ങളില്‍ യുഡിഎഫ് വിജയിക്കും. പേരാമ്പ്ര, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത് എന്നീ മണ്ഡലങ്ങള്‍ എല്‍ഡിഎഫ് നിലനിര്‍ത്തുമെന്നും സര്‍വ്വേ.

മലപ്പുറത്ത് 16 സീറ്റുകളില്‍ 14 ഇടത്തും യുഡിഎഫ് വിജയം നേടും. കൊണ്ടോട്ടി, ഏറനാട്, നലമ്പൂര്‍, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂര്‍, കോട്ടയ്ക്കല്‍, തവനൂര്‍ എന്നീ മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നേറ്റം. തവനൂരില്‍ മുന്‍മന്ത്രി കെടി ജലീലിനെ ഫിറോസ് കുന്നുംപറമ്പില്‍ അട്ടിമറിയ്ക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലം പറയുന്നത്. തിരൂര്‍, പൊന്നാനി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജയിക്കും.

പാലക്കാട് ജില്ലയില്‍ ഇടതുപക്ഷം 2016 തിരഞ്ഞെടുപ്പ് ആവര്‍ത്തിക്കുമെന്നാണ് മനോരമ സര്‍വ്വേ പ്രവചിക്കുന്നത്. പാലക്കാട് ഷാഫി പറമ്പില്‍ ഇ ശ്രീധരനെ പരാജയപ്പെടുത്തും. തൃത്താലയില്‍ വിടി ബല്‍റാം തന്നെയാകും വിജയി. മണ്ണാര്‍ക്കാടാണ് യുഡിഎഫ് വിജയിക്കുന്ന മറ്റൊരു മണ്ഡലം. പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ എന്നിവിടങ്ങള്‍ ഇടതിനൊപ്പം.

തൃശൂരിലെ 13 സീറ്റില്‍ പത്തിടത്തും എല്‍ഡിഎഫിന് വിജയം പ്രവചിക്കുന്നു. ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, നാട്ടിക, കയ്പമംഗലം, പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നിവയാണ് എല്‍ഡിഎഫ് വിജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍. വടക്കാഞ്ചേരി, തൃശൂര്‍, ഇരിങ്ങാലക്കുടെ മണ്ഡലങ്ങള്‍ യുഡിഎഫ് സ്വന്തമാക്കുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.