1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 113 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വെള്ളിയാഴ്ച 1,35,159 സാമ്പിളുകളാണ് ശേഖരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,211 സാമ്പിളുകളാണ് പരിശോധിച്ചത്. ബാക്കിയുള്ള സാമ്പിളുകളുടെ പരിശോധനാ ഫലം അടുത്ത ദിവസങ്ങളില്‍ വരുന്നതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,41,62,843 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4904 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 259 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,499 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1019 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 2112, കോഴിക്കോട് 1474, മലപ്പുറം 1382, കോട്ടയം 1078, തൃശൂര്‍ 1123, കണ്ണൂര്‍ 973, തിരുവനന്തപുരം 668, ആലപ്പുഴ 893, പാലക്കാട് 328, പത്തനംതിട്ട 608, ഇടുക്കി 617, വയനാട് 471, കൊല്ലം 462, കാസര്‍ഗോഡ് 310 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 24, കൊല്ലം 7, തിരുവനന്തപുരം, തൃശൂര്‍ 5 വീതം, പത്തനംതിട്ട, പാലക്കാട് 4 വീതം, കാസര്‍ഗോഡ് 3, ഇടുക്കി, എറണാകുളം, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3654 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 520, കൊല്ലം 317, പത്തനംതിട്ട 47, ആലപ്പുഴ 294, കോട്ടയം 264, ഇടുക്കി 117, എറണാകുളം 327, തൃശൂര്‍ 348, പാലക്കാട് 90, മലപ്പുറം 249, കോഴിക്കോട് 402, വയനാട് 100, കണ്ണൂര്‍ 413, കാസര്‍ഗോഡ് 166 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 80,019 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,35,921 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,18,542 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,08,003 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,539 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1677 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 452 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

സംസ്ഥാനത്തു പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 2 ആഴ്ചയ്ക്കകം 20,000 വരെ എത്തിയാലും കൈകാര്യം ചെയ്യാനാകുമെന്നും അതി‍ൽ നിന്നു ക്രമേണ കുറഞ്ഞില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്നുമാണ് സർക്കാർ വിലയിരുത്തൽ. കോവിഡ് ബാധിതർ 20,000 വരെ എത്തിയാലും ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ ലഭ്യമാക്കാനാവും.

എന്നാൽ ഈ തോത് ഒരാഴ്ചയ്ക്കകം കുറഞ്ഞുവന്നില്ലെങ്കിൽ ചികിത്സാ സംവിധാനങ്ങൾ അവതാളത്തിലാകും. ഈ സാഹചര്യത്തിൽ ഇതര രോഗങ്ങൾ ബാധിച്ചവരുടെ ചികിത്സ കൂടി മുടങ്ങിയാൽ മരണനിരക്കും ഉയർന്നേക്കാം. ആദ്യഘട്ടത്തിൽ വൈറസ് ബാധിതരുടെ എണ്ണത്തിൽ കേരളം രാജ്യത്തു രണ്ടാമത് എത്തിയെങ്കിലും മരണനിരക്കു ഉയരാതെ നിർത്താനായത് ആശ്വാസമായിരുന്നു.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധം ശക്തമാക്കുമെന്നു ആരോഗ്യമന്ത്രി കെകെ ശൈലജ. അടിയന്തരമായി 50 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. 5,80,880 ഡോസ് വാക്സിനാണ് കരുതലുള്ളത്. 60.84 ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനത്തിന് ഇതുവരെ ലഭിച്ചത്. 56.75 ലക്ഷം ഡോസ് വിതരണം ചെയ്തുകഴിഞ്ഞു.

കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാനായി കൂട്ട രോഗപരിശോധന, കൂട്ടവാക്‌സിനേഷന്‍ എന്ന തന്ത്രമാണു കേരളം ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണു കൂട്ട വാക്‌സിനേഷനുവേണ്ടി കുറഞ്ഞത് 50 ലക്ഷം ഡോസ് വാക്‌സിന്‍ അടിയന്തരമായി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കോവിഷീല്‍ഡും കോവാക്സിനും തുല്യമായി വേണമെന്നാണ് ആവശ്യപ്പെട്ടതെന്നു മന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.