സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 26995 പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 28 മരണം കൂടി സ്ഥിരീകരിച്ചു. കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഓക്സിജൻ്റെ ഉത്പാദനവും വിതരണവും ക്ഷാമം നേരിടാനുള്ള നടപടികളും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ഓക്സിജൻ ലഭ്യത കൂട്ടുന്നതിനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു.
ക്ഷാമം നേരിടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജൻ നീക്കം തടസപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ ഓക്സിജൻ ലഭ്യത വർധിച്ചുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് യോഗത്തിന് ശേഷം അറിയിച്ചു.
അതേസമയം വ്യവസായിക ആവശ്യത്തിനുള്ള ഓക്സിജൻ വിതരണത്തിന് നിരോധനം ഏർപ്പെടുത്തിയതായി കേന്ദ്ര അഭ്യന്തരമന്ത്രാലയം അറിയിച്ചു. സർക്കാർ ഇളവ് അനുവദിച്ച വ്യവസായത്തിന് മാത്രമേ ഇനി ഓക്സിജൻ വാങ്ങാൻ അനുമതിയുണ്ടാകൂ. സംസ്ഥാനങ്ങൾക്കിടയിലെ ഓക്സിജൻ വിതരണത്തിൽ ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും കേന്ദ്ര അഭ്യന്തരമന്ത്രാലയം നിർദേശിച്ചു.
ഓക്സിജന്റെ സുഗമമായ നീക്കത്തിന് സൗകര്യം ഒരുക്കണം. ഓക്സിജൻ വിതരണത്തിനുള്ള വാഹനങ്ങൾക്ക് ഏതു സമയത്തും പ്രവേശനം അനുവദിക്കും. ഒരു നിയന്ത്രണവും ബാധകമാകില്ലെന്നും കേന്ദ്ര അഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. നിലവിലെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഇതേത്തുടർന്ന് പ്രധാനമന്ത്രിയുടെ ബംഗാളിലെ തിരഞ്ഞെടുപ്പ് പരിപാടികൾ റദ്ദാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല