സ്വന്തം ലേഖകൻ: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു മേയ് 4 മുതൽ 9 വരെ ലോക്ഡൗണിനു സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ശനി, ഞായർ ദിനങ്ങളിൽ ഏർപ്പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാകും നടപ്പാക്കുക. ഇവ ലംഘിക്കുന്നവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും
അനാവശ്യമായി ആരെയും വീടിനു പുറത്തിറങ്ങാൻ അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളിൽ കൂട്ടം കൂടാൻ അനുവദിക്കില്ല. അത്യാവശ്യമല്ലാത്ത യാത്രകൾ അനുവദിക്കില്ല. പാൽ, പച്ചക്കറി, പലവ്യഞ്ജനം, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾ തുറക്കാം. പരമാവധി ഡോർ ഡെലിവറി വേണം.
പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ 2 മീറ്റർ അകലം പാലിക്കണം; 2 മാസ്കുകളും കഴിയുമെങ്കിൽ കയ്യുറയും ധരിക്കണം. ആശുപത്രികൾ, മാധ്യമ സ്ഥാപനങ്ങൾ, ടെലികോം, ഐടി, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു മാത്രം പ്രവർത്തിക്കാം.
കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾക്കു തടസ്സമില്ല. വിവാഹ, സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനു കർശന നിയന്ത്രണങ്ങൾ. ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും ഹോം ഡെലിവറി മാത്രം. വീടുകളിലെത്തിച്ചുള്ള മീൻ വിൽപനയാകാം. തുണിക്കടകൾ, ജ്വല്ലറികൾ, ബാർബർ ഷോപ്പുകൾ തുടങ്ങിയവ തുറക്കില്ല.
ഓട്ടോ, ടാക്സി, ചരക്ക് വാഹനങ്ങൾ അത്യാവശ്യത്തിനു മാത്രം. ഇവ പൊലീസ് പരിശോധിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്കു പോകുന്നവർ തിരിച്ചറിയൽ കാർഡ് കാണിക്കണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന കമ്പനികൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും തുറക്കാം. ജീവനക്കാർ തിരിച്ചറിയൽ കാർഡ് കാണിക്കണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല