
സ്വന്തം ലേഖകൻ: 20 വർഷം മുൻപ് നഷ്ടപ്പെട്ട സ്വർണം ഭക്ഷണപ്പൊതിയുടെ രൂപത്തിൽ തിരിച്ചെത്തിയതിന്റെ ഞെട്ടലിലാണ് പ്രവാസിയായ കാസർകോട് നെല്ലിക്കുന്നിലെ ഇബ്രാഹിം തൈവളപ്പിൽ. കഴിഞ്ഞ ദിവസം വൈകിട്ട് നോമ്പ് തുറക്കാൻ ഒരുക്കം നടക്കുമ്പോഴാണ് ഇബ്രാഹിമിന്റെ വീട്ടിൽ ഹെൽമറ്റ് ധരിച്ച യുവാവ് എത്തി ഭക്ഷണപ്പൊതി കൈമാറിയത്.
ഇബ്രാഹിമിന്റെ ഭാര്യ ബസരിയയാണ് പൊതി വാങ്ങിയത്. നോമ്പ് തുറക്കാനുള്ള ഭക്ഷണമാണെന്നേ യുവാവ് പറഞ്ഞുള്ളൂ. യുവാവിനോട് പേര് ചോദിച്ചെങ്കിലും ‘ഇതൊരാൾ തന്നയച്ചതാണ്, ഇവിടെ തരാനാണ് പറഞ്ഞത്’ എന്നു മറുപടിയ മാത്രമേ നൽകിയുള്ളൂ. പള്ളിയിൽ നിന്ന് ബാങ്കിന്റെ ശബ്ദം കേട്ട് വീട്ടുകാർ നോമ്പ് തുറക്കാനിരുന്നു. യുവാവ് മടങ്ങുകയും ചെയ്തു. നോമ്പ് തുറക്കുന്നതിനിടെ ഭക്ഷണപ്പൊതി തുറന്നപ്പോൾ അതിൽ നെയ്ച്ചോറും കറിയുമായിരുന്നു. അതിനുള്ളിൽ മറ്റൊരു ചെറിയ പൊതിയും. 2 സ്വർണനാണയങ്ങളും ഒരു തുണ്ട് കടലാസുമായിരുന്നു അത്.
കുറപ്പിൽ ഇങ്ങനെ എഴുതിയിരുന്നു. ‘‘ അസലാമു അലൈക്കും, നിങ്ങളുടെ 20 വർഷം മുൻപ് നഷ്ടപ്പെട്ട സ്വർണം എനിക്ക് കിട്ടിയിരുന്നു. അത് ആ സമയം തരാൻ എനിക്ക് സാധിച്ചില്ല. അതുകൊണ്ട് അതിനു പകരമായി ഈ പവൻ സ്വീകരിച്ച് എനിക്ക് പൊറുത്ത് തരണം.’ വീട്ടുകാർ ഉടനെ ഗൾഫിലുള്ള ഇബ്രാഹിമിനെ വിവരമറിയിച്ചു. വർഷങ്ങൾക്കു മുൻപ് ഒരു വിവാഹ വീട്ടിൽ വച്ചാണ് സ്വർണം നഷ്ടപ്പെട്ടത്. അന്ന് ഇബ്രാഹിമിന്റെ ഭാര്യ അണിഞ്ഞിരുന്ന മൂന്നര പവൻ സ്വർണാഭരണങ്ങളാണ് കാണാതായത്. തിരച്ചിലിൽ ഒന്നര പവൻ ആഭരണം കിട്ടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല