സ്വന്തം ലേഖകൻ: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ക്വാറന്റീൻ – ഐസലേഷൻ മാർഗ നിർദേശങ്ങൾ പുതുക്കി കേരളം. ഇതര സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ ഇ ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. കോവിഡ് വാക്സീൻ എടുത്തവരാണെങ്കിലും കേരളത്തിലേക്കു വരുന്നതിനു 48 മണിക്കൂർ മുൻപോ എത്തിയ ഉടനെയോ ആർടിപിസിആർ ടെസ്റ്റ് ചെയ്യണം. പരിശോധനാഫലം വരുന്നതുവരെ ഇവർ റൂം ഐസൊലേഷനിൽ തുടരണം. പോസിറ്റീവായാൽ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടണം.
നെഗറ്റീവായവർ ശാരീരിക അകവും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു മാത്രമേ പുറത്തിറങ്ങാവൂ. രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ആർടിപിസിആർ പരിശോധന നടത്താത്തവർ 14 ദിവസം റൂം ഐസൊലേഷനിൽ കഴിയണം. രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം.
കോവിഡ് പോസിറ്റീവായാൽ ആശുപത്രിയിൽ പ്രവേശിച്ച് ഡോക്ടറുടെ നിർദേശങ്ങൾ അനുസരിച്ചു ചികിൽസ തേടണം. ഡിസ്ചാർജ് മുതൽ 7 ദിവസത്തേക്ക് അത്യാവശ്യമല്ലാത്ത യാത്രകളും സാമൂഹിക ബന്ധങ്ങളും ഒഴിവാക്കണം. ഹൈ റിസ്ക് പ്രൈമറി കോൺടാക്ടിലുള്ളവർ 14 ദിവസം റൂം ക്വാറന്റീനിൽ പോകണം. എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ദിശ ഹെൽപ്പ് ലൈൻ നമ്പരിലോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം. രോഗലക്ഷങ്ങളില്ലെങ്കിൽ 8–ാം ദിവസം ആർടിപിസിആർ ടെസ്റ്റ് ചെയ്യണം. നെഗറ്റീവായാലും 7 ദിവസത്തെ ക്വാറന്റീൻ അഭികാമ്യം.
ലോ റിസ്ക് പ്രൈമറി കോണ്ടാക്ട് വിഭാഗത്തിലുള്ളവർ 14 ദിവസത്തേക്ക് യാത്രകൾ പരമാവധി ഒഴിവാക്കണം. കോവിഡ് പ്രോട്ടോകോൾ പാലിക്കണം. ഭവനസന്ദർശനം, കല്യാണത്തിൽ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കണം. രോഗലക്ഷണം ഉണ്ടെങ്കിൽ ദിശ ഹെൽപ്പ് ലൈൻ നമ്പരിലോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം.
രോഗലക്ഷണങ്ങളില്ലാത്ത സെക്കൻഡറി കോണ്ടാക്ടുകൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണം. എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാൽ ദിശ ഹെൽപ്പ് ലൈൻ നമ്പരിലോ തൊട്ടടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തിലോ ബന്ധപ്പെടണം.കേരളത്തിലേക്കു വിദേശത്തുനിന്നും വരുന്ന ആളുകൾ വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന നടത്തിയശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുക. നെഗറ്റീവായതിനുശേഷവും 7 ദിവസം വീട്ടിൽ കഴിയുന്നത് അഭികാമ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല