സ്വന്തം ലേഖകൻ: സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വന്നു. ഇന്നു രാവിലെ ആറു മുതൽ 16ന് അർധരാത്രി വരെയാണ് സമ്പൂർണ ലോക്ക്ഡൗൺ. ഇന്നു മുതൽ അത്യാവശ്യ കാര്യങ്ങൾക്കു യാത്ര ചെയ്യാൻ പോലീസ് പാസ് നിർബന്ധമാക്കി സർക്കാർ. പാസില്ലാത്തവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.
അവശ്യസർവീസുകാർക്കു സഞ്ചരിക്കാൻ തിരിച്ചറിയൽ കാർഡ് മതി. മറ്റുള്ളവർക്ക് കേരള പോലീസിന്റെ വെബ്സൈറ്റ് വഴി പാസിന് അപേക്ഷിക്കാം. ആവശ്യമായ ജില്ലയും പോലീസ് സ്റ്റേഷനും ക്ലിക്ക് ചെയ്തു നൽകിയാൽ അത്യാവശ്യക്കാർക്കു പാസ് ലഭിക്കും. വാട്സ്ആപ് നന്പരുള്ളവർക്ക് ഇതുവഴിയും അല്ലാത്തവർക്ക് എസ്എംഎസ് വഴിയും പാസ് ലഭ്യമാക്കുമെന്നു പോലീസ് അറിയിച്ചു. തിരിച്ചറിയൽ കാർഡില്ലാത്ത അവശ്യസർവീസുകാർക്കും പാസ് അനുവദിക്കും.
കൂടുതൽ സൗകര്യപ്രദമായ ഓണ്‍ലൈൻ സൗകര്യം ഇന്നു നിലവിൽ വരുമെന്നും പോലീസ് ആസ്ഥാനത്തു നിന്ന് അറിയിച്ചു. ജില്ല വിട്ടുള്ള യാത്രകൾ നടത്താൻ പ്രത്യേക പാസ് ആവശ്യമില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ, രോഗം, രോഗികളെ സന്ദർശിക്കൽ തുടങ്ങിയ മറ്റ് ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങൾക്കായി ജില്ല വിട്ടു യാത്ര ചെയ്യാം. സത്യവാങ്മൂലം കരുതണം. ഒപ്പം തിരിച്ചറിയൽ കാർഡ്, വിവാഹ ക്ഷണക്കത്ത് എന്നിവയും കരുതണം.
വിവാഹം, മരണം തുടങ്ങിയ കർമങ്ങൾക്കു നേതൃത്വം നൽകുന്ന പുരോഹിതർക്കും സഞ്ചരിക്കാം. ലോക്ക്ഡൗൺ നടപ്പാക്കുന്നതിന് 25,000 പോലീസുകാരെയാണു നിയോഗിച്ചിട്ടുള്ളതെന്നു മുഖ്യമന്ത്രി അറിയിച്ചു. • ഹോട്ടലുകളിൽ ഭക്ഷണം പാഴ്സലായി നൽകുന്നതിനു തടസമില്ല. പാഴ്സൽ നൽകാനായി ഹോട്ടലുകൾ തുറക്കാം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കമ്യൂണിറ്റി കിച്ചണ്‍ തുറക്കും. ജനകീയ ഹോട്ടലുകളും ഉണ്ടാകും.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലോക്ക്ഡൗണ്‍ ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം ഇടപാടു നടത്തണം. ലോക്ക്ഡൗണ്‍ സമയത്ത് ചിട്ടി, കടം എന്നിവയുടെ കുടിശിക പിരിക്കാൻ വീടുകളിൽ പോകരുത്. അയൽവീടുകളുമായി സന്പർക്കം പുലർത്തുന്പോൾ ഡബിൾ മാസ്ക് നിർബന്ധമാക്കുക.
അയൽ സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇതിനു സാധിച്ചില്ലെങ്കിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. പുറത്തു പോകുന്നവർ തിരികെ വരുന്പോൾ കുട്ടികളുമായി അടുത്തിടപഴകരുത്. ഭക്ഷണം കഴിച്ച ശേഷം പാത്രം സോപ്പ് ഉപയോഗിച്ചു കഴുകണം. അതിഥിത്തൊഴിലാളികൾക്ക് നിർമാണസ്ഥലത്തുതന്നെ താമസ സൗകര്യവും ഭക്ഷണവും ഒരുക്കണം. അതിനു പറ്റിയില്ലെങ്കിൽ ഉടമയോ കരാറുകാരനോ വാഹനസൗകര്യം ഒരുക്കണം.
ഓക്സിജൻ അളവു പരിശോധിക്കാനുള്ള പൾസ് ഓക്സിമീറ്ററുകൾ വില കൂട്ടി വിൽക്കുന്നവർക്കെതിരേ കടുത്ത നിയമ നടപടി സ്വീകരിക്കും. ജീവൻരക്ഷാ ഔഷധങ്ങൾ ഹൈവേ പോലീസ് എത്തിച്ചു നൽകും. ഫയർഫോഴ്സുമായി ബന്ധപ്പെട്ടാണു നടപടി. മത്സ്യവിപണന കേന്ദ്രങ്ങളിൽ ആൾക്കൂട്ടം പാടില്ല. പച്ചക്കറി, പഴക്കടകൾ 50 ശതമാനം വീതം തുറക്കാൻ അനുവദിക്കും.
അവശ്യസർവീസ് വിഭാഗത്തിൽപ്പെട്ടവർക്ക് ലോക്ക് ഡൗണ്‍ സമയത്ത് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിക്കാം. ഇവർക്ക് പ്രത്യേകം പോലീസ് പാസിന്റെ ആവശ്യമില്ല. വീട്ടുജോലിക്കാർക്കും കൂലിപ്പണിക്കാർക്കും തൊഴിലാളികൾക്കും സ്വയം തയാറാക്കിയ സാക്ഷ്യപത്രവുമായി യാത്ര ചെയ്യാം.
പോലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈൻ സംവിധാനം ഇന്നു വൈകുന്നേരം നിലവിൽ വരും.കേരള പോലീസിന്റെ വെബ്സൈറ്റിലാണ് പാസ് ലഭിക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഓണ്‍ലൈനില്‍ പാസിനായി അപേക്ഷിക്കുമ്പോള്‍ രേഖപ്പെടുത്തണം. അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് ഒടിപി വരികയും അനുമതി പത്രം ഫോണില്‍ ലഭ്യമാവുകയും ചെയ്യും.
മരണം, ആശുപത്രി ,അടുത്ത ബന്ധുവിന്റെ വിവാഹം പോലെ ഒഴിവാക്കാനാവാത്ത അവശ്യത്തിന് മാത്രമാണ് പാസ്. ദിവസ വേതനക്കാർക്ക് ജോലിക്ക് പോകാൻ പാസ് അനുവദിക്കും. തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നൽകിയാലും പാസ് ലഭ്യമാക്കും. അവശ്യ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പാസ് വേണ്ട, തിരിച്ചറിയൽ രേഖ മതിയെന്നും പോലീസ് വ്യക്തമാക്കി.
ഇ-പാസിന് അപേക്ഷിക്കേണ്ട ലിങ്ക് താഴെ:
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല