1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2021

സ്വന്തം ലേഖകൻ: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു. ബെംഗളൂരുവിലെ വ്യോമസേനാ കമാൻഡ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. വരുൺ സിങ് ഇന്നു രാവിലെ അന്തരിച്ച വിവരം വ്യോമസേന സ്ഥിരീകരിച്ചു. സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തും പത്നി മധുലിക റാവത്തും അടക്കം 14 പേർ സഞ്ചരിച്ച വ്യോമസേനയുടെ ഹെലികോപ്റ്ററാണ് ഡിസംബർ എട്ടിന് തമിഴ്നാട്ടിൽ ഊട്ടിയ്ക്ക് സമീപം കൂനൂരിൽ തകർന്നു വീണത്.

അപകടം നടന്ന ദിവസം തന്നെ വരുൺ സിങ് ഒഴികെയുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടിരുന്നു. അതീവഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങിനെ വെല്ലിങ്ടണിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ സൈനിക ആശുപത്രിയിലേയ്ക്ക് കൊണ്ടുവരികയായിരുന്നു.

80 ശതമാനത്തിലധികം പൊള്ളലേറ്റതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ജീവനുവേണ്ടി മല്ലടിക്കുകയായിരുന്നു വരുൺ സിങ്. വരുൺ സിങിൻ്റെ പിതാവും വിരമിച്ച സൈനികനുമായ കെ പി സിങ് അടക്കമുള്ളവരും ആശുപത്രിയിലുണ്ടായിരുന്നു. നില ഗുരുതരമായി തുടരുകയാണെങ്കിലും വരുൺ സിങ് മരുന്നകുളോടു പ്രതികരിക്കുന്നുണ്ടെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചരുന്നത്. എന്നാൽ ബുധനാഴ്ച ഉച്ചയോടെ മരണവാർത്ത വ്യോമസേന സ്ഥിരീകരിക്കുകയായിരുന്നു.

“ഡിസംബര്‍ എട്ടിനുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഇന്നു രാവിലെ അന്തരിച്ച വിവരം ഞങ്ങള്‍ വ്യസനസമേതം അറിയിക്കുകയാണ്. ധീരജവാൻ്റെ കുടുംബത്തിനു പിന്തുണ പ്രഖ്യാപിക്കുന്ന ഇന്ത്യൻ വ്യോമസേന കുടുംബത്തിന് അനുശോചനം നേരുന്നു.” വ്യോമസേന പ്രസ്താവനയിൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വരുൺ സിങിൻ്റെ മരണത്തിൽ അനുശോചിച്ചു. വരുൺ സിങിൻ്റെ മരണത്തിൽ നടുക്കം രേഖപ്പെടുത്തുന്നുവെനനും അദ്ദേഹം രാജ്യത്തിനു നല്‍കിയ സംഭാവനകള്‍ ഒരിക്കലും മറക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വരുൺ സിങിൻ്റെ മരണത്തിൽ അനുശോചിച്ചിട്ടുണ്ട്. ശൌര്യചക്ര പുരസ്കാര ജേതാവ് കൂടിയാണ് അദ്ദേഹം.

തമിഴ്നാട്ടിലെ സുലൂര്‍ വ്യോമസേനാ താവളത്തിൽ നിന്ന് വെല്ലിങ്ടണിലെ ഡിഫൻസ് സര്‍വീസസ് സ്റ്റാഫ് കോളേജിലേയ്ക്ക് ജനറൽ ബിപിൻ റാവത്തും സംഘവും സഞ്ചരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. കോളേജിൽ ഒരു പ്രഭാഷണത്തിനായി പോകുകയായിരുന്നു ബിപിൻ റാവത്ത്. അപകടം നടന്ന വിവരം ബുധനാഴ്ച ഉച്ചയ്ക്കു തന്നെ സ്ഥിരീകരിച്ചിരുന്നെങ്കിലും വൈകിട്ടോടെയാണ് വ്യോമസേന ജനറൽ ബിപിൻ റാവത്ത് അടക്കമുള്ളവരുടെ മരണവിവരം പുറത്തു വിട്ടത്. അപകടത്തിനു പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിനു സഹകരിച്ച ഗ്രാമവാസികളെ വ്യോമസേന ആദരിച്ചിരുന്നു.

പൂര്‍ണമായും കത്തിയമര്‍ന്ന ഹെലികോപ്റ്ററിൽ നിന്ന് ജീവനോടെ രക്ഷിച്ച വരുൺ സിങിൻ്റെ നില അതീവഗുരുതരമായി തുടരുകയാണെന്നായിരുന്നു ഇന്നലെ വരെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. യന്ത്രസഹായത്തോടെയാണ് ജീവൻ നിലനിര്‍ത്തുന്നതെങ്കിലും വരുൺ സിങിൻ്റെ നില മെച്ചപ്പെടുമെന്ന് സൈന്യം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.