സ്വന്തം ലേഖകൻ: 25 രാജ്യങ്ങളില്‍നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കുവൈത്ത് വിലക്കേർപ്പെടുത്തി. തൊഴിലാളികൾ കുറ്റവാസന പ്രകടിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.
ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യാ വിഭാഗമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ബുർകിനഫാസോ, ജിബൂത്തി, ഗിനിയ, ഗിനിയ ബിസോ, ഐവറികോസ്റ്റ്, കെനിയ, മഡഗാസ്കർ, നൈജീരിയ, ടോഗോ, ഉഗാണ്ട എന്നീ രാജ്യങ്ങളാണ് പുതുതായി പട്ടികയിൽ ഇടംപിടിച്ചത്. നേരത്തെ ബുറുണ്ടി, കാമറൂണ്‍, ഛാഡ്, കോംഗോ, ഗാംബിയ, ഘാന, മലാവി, നൈജര്‍, സെനഗല്‍, സൈറോ ലിയോണി, ടാന്‍സാനിയ, സിംബാബ്വേ എന്നീ ആഫ്രിക്കൻ രാജ്യങ്ങൾക്ക് റിക്രൂട്ട്മെൻറ് വിലക്കുണ്ട്.
ഇന്തൊനേഷ്യ, ഭൂട്ടാൻ എന്നിവയാണ് വിലക്കുള്ള ഏഷ്യൻ രാജ്യങ്ങൾ. അതേസമയം, എരിത്രിയ, ലൈബീരിയ എന്നിവയെ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതിനിടെ, ഫിലിപ്പൈന്‍സില്‍നിന്നുള്ള തൊഴിലാളി റിക്രൂട്ട്‌മെൻറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനായി ഫിലിപ്പീന്‍സ് അംബാസഡറുമായും തൊഴില്‍ വകുപ്പുമായും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയെന്ന് കുവൈത്ത് ഗാര്‍ഹിക തൊഴിലാളി യൂണിയന്‍ പ്രസിഡൻറ് ഖാലിദ് അല്‍ ദക്‌നാന്‍ വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിന് അനുകൂലമായ നിലപാടാണ് ഇരുരാജ്യങ്ങളും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല