
സ്വന്തം ലേഖകൻ: കുവൈത്തിലേക്കുള്ള എല്ലാ വീസകളും കൊറോണ സമിതിയുടെ അനുമതിയോടെ മാത്രമേ അനുവദിക്കൂ. കൊവിഡ് കാലത്തെ സവിശേഷ സാഹചര്യത്തിൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തിയാണ് കൊറോണ സമിതി രൂപവത്കരിച്ചത്. പുതിയ വീസ അനുവദിച്ച് തുടങ്ങുന്നത് കാത്തുകഴിയുന്ന നിരവധി വ്യക്തികളും സ്ഥാപനങ്ങളുമുണ്ട്. നാട്ടിൽ കുടുങ്ങിയ 1,82,393 പ്രവാസികളുടെ ഇഖാമ റദ്ദായി.
2020 മാർച്ച് 12 മുതൽ 2021 ജനുവരി 10 വരെയുള്ള കണക്കാണിത്. ഇതുവരെയുള്ള തീരുമാനം അനുസരിച്ച് ഇവർക്ക് കുവൈത്തിലേക്ക് വരാൻ കഴിയില്ല. കൊവിഡ് കാലത്തെ പ്രതിസന്ധി പരിഗണിച്ച് പ്രത്യേക മാനുഷിക പരിഗണനയിൽ എൻട്രി വീസ അനുവദിക്കാനുള്ള സാധ്യതയാണ് ഏക പ്രതീക്ഷ. അല്ലെങ്കിൽ പുതിയ വീസ അനുവദിച്ചുതുടങ്ങണം.
അവധിക്ക് നാട്ടിൽപോയി വിമാന സർവീസ് ഇല്ലാത്തതിനാൽ തിരിച്ചുവരാൻ കഴിയാത്തവരാണ് ഇവരിൽ ഏറെയും. വിദേശി സാന്നിധ്യം കുറച്ച് ജനസംഖ്യാ സന്തുലനം സാധ്യമാക്കാൻ യത്നിക്കുന്ന കുവൈത്ത് അധികൃതർ കരുതലോടെ മാത്രമേ പുതിയ വീസ അനുവദിക്കൂ.
രാജ്യത്തിന് അത്യാവശ്യമായ തൊഴിലാളികളെ മാത്രം റിക്രൂട്ട് ചെയ്യാൻ അനുവദിക്കുകയെന്നതാണ് നയം. ഉന്നതവിദ്യാഭ്യാസമില്ലാത്തവരെ ഒഴിവാക്കി തൊഴിൽവിപണിയുടെ ഗുണമേന്മ വർധിപ്പിക്കാനും അധികൃതർ ലക്ഷ്യമിടുന്നു. തൊഴിലാളി നാട്ടിലാണെങ്കിലും സ്പോൺസർക്ക് ഒാൺലൈനായി ഇഖാമ പുതുക്കാൻ അവസരമുണ്ടായിരുന്നു. ഇത് ഉപയോഗപ്പെടുത്താൻ കഴിയാത്തവർക്കാണ് ഇഖാമ നഷ്ടമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല