സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്ന വിമാന യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചത് വിമാനത്താവളം അടച്ചിടുന്നത് ഒഴിവാക്കാനെന്ന് അധികൃതർ. കുവൈത്തിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം പ്രതിദിനം 1000 ആയാണ് പരിമിതപ്പെടുത്തിയത്. ഫെബ്രുവരി ആറുവ രെയാണ് നിയന്ത്രണം. ഒരു വിമാനത്തിൽ 35 പേരിൽ കൂടുതൽ യാത്രക്കാർ ഉണ്ടാകരുതെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വിമാനത്താവളത്തിൽ വിപുലമായ പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതുവരെ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നു എന്നാണ് വ്യോമയാന വകുപ്പ് അറിയിച്ചത്. ഇതിന് രണ്ടാഴ്ച വേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ വൈറസ് വ്യാപനവും തീരുമാനത്തിന് കാരണമായതായി സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
നേരത്തെ വിമാനത്താവളം താൽക്കാലികമായി അടച്ചിടുന്നത് ഉൾപ്പെടെ നിർദേശങ്ങൾ അധികൃതരുടെ മുന്നിൽ വന്നിരുന്നു. എന്നാൽ വിശദമായ ചർച്ചക്കുശേഷം തൽക്കാലം യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി കർശന പരിശോധനയും ജാഗ്രതയും പുലർത്തിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
വ്യോമയാന വകുപ്പിന്റെ തീരുമാനത്തെ തുടർന്ന് വിമാന കമ്പനികൾ നിരവധി സർവിസുകൾ റദ്ദാക്കുകയും ഓരോ സർവീസിലെയും യാത്രക്കാരുടെ എണ്ണം കുറക്കുകയും ചെയ്തു. കൂടാതെ നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്തവരെ റദ്ദാക്കിയതായി അറിയിച്ചു. ഇതോടെ ഇടത്താവളമായി ദുബൈയിലും മറ്റും എത്തിയവരാണ് പ്രതിസന്ധിയിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല