സ്വന്തം ലേഖകൻ: കുവൈത്തിൽ കുട്ടികളുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് രജിസ്ട്രേഷൻ ആരംഭിച്ചു. 12 മുതൽ 15 വയസ്സ് വരെയുള്ളവർക്കാണ് സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായി വാക്സിൻ നൽകുന്നത്. രജിസ്ട്രേഷൻ ഒരുമാസത്തോളം തുടരുമെന്നാണ് കണക്കുകൂട്ടൽ. കുത്തിവെപ്പ് ഓഗസ്റ്റിലാണ് നടത്തുക.
രജിസ്റ്റർ ചെയ്തവർക്ക് മൊബൈൽ ഫോണിൽ ടെക്സ്റ്റ് മെസേജായി അപ്പോയൻറ്മെൻറ് വിവരങ്ങൾ അയക്കും. സെപ്റ്റംബറിൽ സ്കൂളുകളിൽ നേരിട്ട് അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് 12 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നത്.
ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുക. കുട്ടികൾക്ക് ഫൈസർ വാക്സിനാണ് നൽകുക. 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്കുള്ള ഫൈസറിെൻറ വാക്സിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി നേരേത്ത അംഗീകാരം നൽകിയിരുന്നു. അമേരിക്കയിലും കാനഡയിലും കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്.
12 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നതുകൊണ്ട് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് കുവൈത്തിലെയും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ഏകദേശം രണ്ടു ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല