സ്വന്തം ലേഖകൻ: കുവൈത്തിൽ രണ്ടാം ഘട്ട ഫീൽഡ് വാക്സിനേഷൻ കാമ്പയിന് തുടക്കം. ഷോപ്പിങ് മാളുകളിൽ ആരോഗ്യ മന്ത്രാലയത്തിെൻറ മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ എത്തി ജീവനക്കാർക്ക് കുത്തിവെപ്പെടുക്കും. ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചതാണിത്. അവന്യൂ മാളിൽ ജീവനക്കാർക്ക് കുത്തിവെപ്പ് നൽകിയാണ് രണ്ടാം ഘട്ടകാമ്പയിന് തുടക്കം കുറിച്ചത്.
അടുത്ത ദിവസങ്ങളിൽ മറ്റ് ഷോപ്പിങ് കോംപ്ലക്സുകളിലേക്കും മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ എത്തും. വാക്സിന് എടുക്കാൻ സിവില്‍ ഐഡി നല്കി തത്സമയ രജിസ്ട്രേഷന് നടത്താം. ആദ്യ ഘട്ടത്തിൽ 34,758 പേർക്ക് വാക്സിൻ നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ഘട്ടത്തിൽ സഹകരണ സംഘം ജീവനക്കാർക്കും മസ്ജിദ് ജീവനക്കാർക്കുമാണ് മൊബൈൽ യൂനിറ്റുകൾ കുത്തിവെപ്പെടുത്തത്.
5000 മസ്ജിദ് ജീവനക്കാർക്ക് വാക്സിൻ നൽകി. ബാങ്കിങ് മേഖലയിലെ 3000 ജീവനക്കാരും കുത്തിവെപ്പെടുത്തു. ഫെബ്രുവരിയിൽ 2000 കിടപ്പുരോഗികൾക്കും വീട്ടിലെത്തി കുത്തിവെപ്പെടുത്തിരുന്നു. അടുത്ത ഘട്ടത്തിൽ മാർക്കറ്റുകളും ഫാക്ടറികളും ആണ് പരിഗണിക്കുന്നത്. ജനങ്ങളുമായി കൂടുതൽ അടുത്തിടപെടുന്ന തരം തൊഴിലാളികൾക്കാണ് മുൻഗണന നൽകുന്നത്. ഉപഭോക്തൃ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് മുഖ്യപരിഗണന നൽകും.
2 വയസ്സിനു മുകളിലുള്ളവർക്കും കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നുണ്ട്. 12 മുതൽ 15 വയസ്സ് വരെയുള്ളവർക്കും വാക്സിൻ നൽകുന്നതിെൻറ ഗുണദോഷങ്ങളും സുരക്ഷാ വിഷയങ്ങളും വിദഗ്ധർ പഠിച്ചുകൊണ്ടിരിക്കുകയാണ്. 16 വയസ്സിനു താഴെയുള്ളവർക്ക് നിലവിൽ കുത്തിവെപ്പ് നൽകുന്നില്ല. ലോകാരോഗ്യ സംഘടനയുടെ മാർഗദർശനത്തിന് വിധേയമായി മാത്രമേ കുട്ടികൾക്ക് വാക്സിൻ നൽകൂ. ഗർഭിണികൾക്ക് നിലവിൽ കുവൈത്തിൽ വാക്സിൻ നൽകുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല