1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2021

സ്വന്തം ലേഖകൻ: കുവൈത്തിലെ 60 വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് വിസ പുതുക്കാന്‍ 2000 ദിനാര്‍ ഫീസ് നല്‍കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യം ശക്തം. ഈ ആവശ്യം ഉന്നയിച്ച് കുവൈത്ത് പ്രധാന മന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദിന് കത്തെഴുതിയിരിക്കുകയാണ് കുവൈത്ത് ചേംബര്‍ ഓഫ് കൊമോഴ്‌സ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ സഖര്‍.

ബിരുദമില്ലാത്ത 60 കഴിഞ്ഞവര്‍ക്ക് വിസ പുതുക്കാന്‍ ഫീസ് ഏര്‍പ്പെടുത്തിയ പബ്ലിക് അതോറിറ്റി ഓഫ് മാന്‍പറവര്‍ അധികൃതരുടെ തീരുമാനം നടപ്പിലായതോടെ രാജ്യത്ത് നിന്ന് വിദഗ്ധരായ തൊഴിലാളികള്‍ നാട്ടിലേക്ക് തിരിക്കുകയാണെന്ന് അദ്ദേഹം പ്രധാനമന്ത്രിക്കെഴുതി കത്തില്‍ വ്യക്തമാക്കി. ഇത് രാജ്യത്തിന്റെ വാണിജ്യ- വ്യവസായ, ഉല്‍പ്പാദന മേഖലകളെ സാരമായി ബാധിക്കും. പതിറ്റാണ്ടുകള്‍ നീണ്ട പ്രവൃത്തി പരിചയമുള്ള ഇവരുടെ തിരിച്ചുപോക്ക് തൊഴില്‍ മേഖയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫീസ് ഈടാക്കാനുള്ള തീരുമാനം ഉടനടി പിന്‍വലിച്ചില്ലെങ്കില്‍ അത് രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുമെന്നും അദ്ദേഹം കത്തിലൂടെ മുന്നറിയിപ്പ് നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഫീസ് ഏര്‍പ്പെടുത്തിയ നടപടിയുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങള്‍ തമ്മിലും ഭിന്നതകള്‍ നിലനില്‍ക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാണിജ്യ വ്യവസായ മന്ത്രിയും മാന്‍പവര്‍ ബോര്‍ഡിന്റെ ചെയര്‍മാനുമായ ഡോ. അബ്ദുല്ല അല്‍ സല്‍മാനും മാന്‍പവര്‍ അതോറിറ്റിയുടെ ഡയരക്ടര്‍ ജനറല്‍ അഹ്‌മദ് അല്‍ മൂസയും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളുണ്ട്.

ഫീസ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ ഭേദഗതി വരുത്തണമെന്നാണ് അബ്ദുല്ല അല്‍ സല്‍മാന്റെ ആവശ്യം. ചുരുങ്ങിയ പക്ഷം 2000 ദിനാര്‍ എന്നുള്ളത് 500 ദിനാറാക്കി കുറയ്ക്കുകയും അവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്യണമെന്നും അദ്ദേഹം വാദിക്കുന്നു. വിഷയം വീണ്ടും അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കുവൈത്തില്‍ ബിരുദമില്ലാത്തവരുടെ വിസ പുതുക്കുന്നതിന് 60 വയസ്സ് പ്രായപരിധി നിശ്ചയിച്ചതോടെ രാജ്യം വിട്ടത് നാല്‍പതിനായിരത്തിലധികം പ്രവാസികളെന്ന് കണക്കുള്‍. 60 വയസ്സിന് മുകളില്‍ പ്രായമുള്ള 42,334 പേര്‍ ഇതിനകം കുവൈത്ത് വിട്ടതായാണ് മാനവശേഷി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉന്നതവിദ്യാഭ്യാസമില്ലെങ്കിലും തൊഴില്‍ ശേഷിയും പരിചയസമ്പത്തുമുള്ള നിരവധി പേര്‍ തിരിച്ചുപോയത് തൊഴില്‍വിപണിയെ ബാധിച്ചിട്ടുണ്ട്.

2021 ജനുവരി മുതലാണ് പ്രായപരിധി തീരുമാനം പ്രാബല്യത്തിലായത്. 60ന് മേല്‍ പ്രായമുള്ള, ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കാന്‍ 2000 ദീനാര്‍ ഫീസ് ഈടാക്കാനാണ് മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം. ഉന്നത വിദ്യാഭ്യാസമില്ലാത്തതിനാല്‍ ഇവരില്‍ അധികവും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്.

റെസ്റ്റാറന്റ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരില്‍ അധികപേരും തൊഴിലെടുക്കുന്നത്. ശരാശരി 200 ദീനാര്‍ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്ക് 2000 ദീനാര്‍ കൊടുത്ത് വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനാകില്ല. ആരോഗ്യ ഇന്‍ഷുറന്‍സ് തുക ഇതിന് പുറമെ നല്‍കണം. ഇതൊക്കെയാണ് നാല്‍പത്തിനായിരത്തിലേറെ പ്രവാസികളെ കുവൈത്ത് വിടാന്‍ നിര്‍ബന്ധിതരാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.