സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് കാരണം നാടുകളില്‍ കുടുങ്ങിപ്പോയ 2000ത്തോളം അധ്യാപകരെ രാജ്യത്തേക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 650 പേരുടെ വിസ നടപടികള്‍ ഇതിനകം പൂര്‍ത്തിയാക്കിയതായും അവര്‍ ഈ മാസം പകുതിയോടെ തന്നെ രാജ്യത്തേക്ക് തിരികെ എത്തുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇവരില്‍ പലരും ഒന്നര വര്‍ഷത്തിലേറെയായി കുവൈത്തിലേക്ക് വരാനാവാതെ നാടുകളില്‍ കുടുങ്ങിയവരാണ്. അതേസമയം, കുവൈത്തില്‍ അംഗീകാരമുള്ള ഏതെങ്കിലും വാക്‌സിനിന്റെ രണ്ടു ഡോസും എടുത്തവര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. നിലവില്‍ ഫൈസര്‍ ബയോണ്‍ടെക്, മൊഡേണ, ഓക്‌സ്‌ഫോഡ് ആസ്ട്രസെനക്ക, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ വാക്‌സിനുകളാണ് കുവൈത്ത് വിതരണം ചെയ്യുന്നത്. ഇതില്‍ ഓക്‌സ്‌ഫോഡ് ആസ്ട്രസെനക്കയും ഇന്ത്യയില്‍ നല്‍കുന്ന കോവിഷീല്‍ഡും സമാനമാണെന്ന് കുവൈത്ത് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നു.
ഇവരില്‍ പലരുടെയും നാട്ടിലായിരിക്കുമ്പോള്‍ വിസ കാലാവധി അവസാനിച്ചിരുന്നു. ചില തൊഴിലുടമകള്‍ ഓണ്‍ലൈനായി അത് പുതുക്കിയിരുന്നുവെങ്കിലും പലരും അത് ചെയ്തിട്ടില്ല. നാട്ടില്‍ കഴിയവെ വിസ കാലാവധി തീര്‍ന്നവര്‍ക്ക് പുതിയ എന്‍ട്രി പെര്‍മിറ്റ് തയ്യാറാക്കി നല്‍കുന്നതിന് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് നടപടികള്‍ പുരോഗമിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഇതിനകം 1620 അധ്യാപകരാണ് രാജ്യത്തേക്ക് തിരിച്ചുവരാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് കുവൈത്ത് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയിട്ടുള്ളതെന്നും മന്ത്രാലയം വ്യക്തമാക്കി. സെപ്തംബര്‍ ആരംഭത്തോടെ കുവൈത്തില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണ് നാടുകളില്‍ കുടുങ്ങിയ അധ്യാപകരെ പ്രത്യേകം താല്‍പര്യമെടുത്ത് മന്ത്രാലയം രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ ആയിരക്കണക്കിന് അധ്യാപകര്‍ നാടുകളില്‍ കുടുങ്ങിയ പശ്ചാത്തലത്തില്‍ കുവൈത്തില്‍ ലഭ്യമായവരില്‍ അധ്യാപകരില്‍ നിന്ന് അഭിമുഖം നടത്തി നിരവധി പേരെ സ്‌കൂളുകളില്‍ നിയമിച്ചിരുന്നു. എന്നാല്‍ ചില സ്‌പെഷ്യലൈസേഷന്‍ ആവശ്യമുള്ള വിഷയങ്ങളില്‍ അധ്യാപകരെ കിട്ടാത്ത സാഹചര്യത്തിലാണ് കുവൈത്തിന്റെ പുറത്തുള്ളവരെ കൊണ്ടുവരുന്നത്.
സെപ്തംബറില്‍ ക്ലാസ്സുകള്‍ തുടങ്ങുന്നതിന്റെ മുന്നോടിയായി 12നും 15നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്ന പ്രത്യേക ക്യാംപയിന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചിരുന്നു. 16 വയസ്സോ അതിനു മുകളിലോ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കും അതേപോലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വാക്‌സിന്‍ വിതരണത്തില്‍ നേരത്തേ തന്നെ മുന്‍ഗണന നല്‍കുകയും ചെയ്തിരുന്നു.
ഈ വിഭാഗങ്ങളിലെ ഏതാണ്ട് എല്ലാവരും ഇതിനകം രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതായാണ് വിവരം. 2020 മാര്‍ച്ച് മുതല്‍ രാജ്യത്തെ സ്‌കൂളുകളെല്ലാം അടഞ്ഞുകിടപ്പാണ്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വഴി മാത്രമാണ് ഇവിടെ പഠനം നടന്നുവരുന്നത്. അതിനിടയില്‍ 10, പ്ലസ്ടു ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കു മാത്രം വാര്‍ഷിക പരീക്ഷകള്‍ സ്‌കൂളില്‍ വച്ച് നേരിട്ട് നടത്തിയിരുന്നു. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കൂളുകള്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ പാലിച്ച് നിലവില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല