1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2021

സ്വന്തം ലേഖകൻ: ഒരു വര്‍ഷത്തിലേറെ നീണ്ട അനിശ്ചിതത്വത്തിന് വിരാമം. കുവൈത്തില്‍ അറുപതു വയസ്സ് കഴിഞ്ഞ പ്രവാസികളില്‍ ബിരുദമില്ലാത്തവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കരുതെന്ന തീരുമാനം കുവൈത്ത് മന്ത്രിസഭയ്ക്കു കീഴിലെ ഫത്വ ആന്റ് ലെജിസ്ലേഷന്‍ കമ്മിറ്റി റദ്ദാക്കി. ഇതോടെ അവരുടെ വിസ പുതുക്കുന്നതിന് 2000 ദിനാര്‍ ഫീസ് ഈടാക്കാനുള്ള തീരുമാനവും അസാധുവാകും. ഫത്‌വ കമ്മിറ്റിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്ത് മന്ത്രിസഭ നിയമം പിന്‍വലിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

60 കഴിഞ്ഞ പ്രവാസികളില്‍ ബിരുദമില്ലാത്തവര്‍ക്ക് വിസ പുതുക്കി നല്‍കേണ്ടതില്ലെന്നു കാണിച്ച് മാന്‍പവര്‍ അതോറിറ്റി കൈക്കൊണ്ട തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് ഫത്വ ആന്റ് ലെജിസ്ലേഷന്‍ കമ്മിറ്റി വ്യക്തമാക്കി. വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കല്‍ മാന്‍പവര്‍ അതോറിറ്റി ഡയരക്ടര്‍ക്ക് അധികാരമില്ലെന്നും അതുകൊണ്ടു തന്നെ 60 കഴിഞ്ഞ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട് അതോറിറ്റി കൈക്കൊണ്ട തീരുമാനം നിയമപരമായി നിലനില്‍ക്കുകയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കുവൈത്ത് മന്ത്രിസഭയിലെ ഫത്വ നിയമനിര്‍മാണ സമിതി തീരുമാനാത്തെ നിരാകരിച്ചത്.

ഉത്തരവില്‍ ഒരു പാട് അപാകതകള്‍ ഉള്ളതായും സമിതി വിലയിരുത്തി. ഫത്വ ആന്റ് ലെജിസ്ലേഷന്‍ കമ്മിറ്റിയുടെ അപ്രതീക്ഷിതമായ നടപടി മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാവുമെന്നാണ് വിലയിരുത്തല്‍. നിയമം റദ്ദാക്കിക്കൊണ്ടുള്ള നിയമനിര്‍മാണ കമ്മിറ്റിയുടെ തീരുമാനം വന്നതോടെ ഇക്കാര്യത്തില്‍ ഒരു വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന ആശങ്കള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമായതായി അല്‍റായി ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ പ്രവാസി ജനസംഖ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റിലാണ് മാന്‍ പവര്‍ അതോറിറ്റി ബിരുദമില്ലാത്ത പ്രവാസി ജീവനക്കാരുടെ നിലവിലെ വിസ കാലാവധി കഴിഞ്ഞാല്‍ പുതുക്കി നല്‍കേണ്ടതില്ലെന്ന സുപ്രധാന തീരുമാനം കൈക്കൊണ്ടത്. 2018ലെ തൊഴില്‍ നിയമത്തിലെ 29 ആം അനുച്ഛേദത്തില്‍ ഭേദഗതി വരുത്തിയായിരുന്നു ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. എന്നാല്‍ ഉത്തരവിനു പിന്നാലെ അതിനെതിരായ എതിര്‍പ്പുകളും ശക്തമായിരുന്നു.

രാജ്യത്തെ പ്രമുഖ വ്യക്തികള്‍, അഭിഭാഷകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരും നിയമം വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരേ രംഗത്ത് വരികയുണ്ടായി. സ്വകാര്യ മേഖലയില്‍ നിന്നും സര്‍ക്കാരിതര സംഘടനകളില്‍ നിന്നും നിയമത്തിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ 2000 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തിയും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കിയും വിസ പുതുക്കാന്‍ 60 കഴിഞ്ഞവര്‍ക്ക് മന്ത്രാലയം അനുമതി നല്‍കുകയായിരുന്നു.

എന്നാല്‍ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന 60 കഴിഞ്ഞ പ്രവാസികള്‍ക്ക് ഇത്രവലിയ തുക ഫീസായി നല്‍കുക പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടി, വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല അല്‍ സല്‍മാന്‍ അടക്കമുള്ളവര്‍ പരസ്യമായി രംഗത്തു വന്നു. പരമാവധി 500 ദിനാറായി ഫീസ് കുറയ്ക്കണമെന്നായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയരക്ടര്‍ ജനറല്‍ അഹ്‌മദ് അല്‍ മൂസയും അതോറിറ്റി ചെയര്‍മാനും വാണിജ്യ വ്യവസായ മന്ത്രിയുമായ അബ്ദുല്ല അല്‍ സല്‍മാനും തമ്മില്‍ അസ്വാരസ്യം ഉടലെടുക്കുകയും ചെയ്തിരുന്നു.

അതിനിടെ, വിസ പുതുക്കാന്‍ ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരേ തൊഴിലാളി യൂനിയനുകള്‍, ബാങ്കിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കുവൈത്ത് ചേംബര്‍ ഓഫ്് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി തുടങ്ങിയവരും രംഗത്തുവരികയുണ്ടായി. ദീര്‍ഘകാലത്തെ തൊഴില്‍ പരിജ്ഞാനവും വിവിധ തൊഴിലുകളില്‍ മികച്ച നൈപുണ്യവുമുള്ള ജീവനക്കാരെയാണ് രാജ്യത്തിന് നഷ്ടമാവുന്നതെന്നും തീരുമാനം പുനപ്പരിശോധിക്കണമെന്നും കാണിച്ച് ചേംബര്‍ ചെയര്‍മാന്‍ മുഹമ്മദ് അല്‍ സഖര്‍ കുവൈത്ത് പ്രധാന മന്ത്രിക്ക് കഴിഞ്ഞ ദിവസം ഒരു തുറന്ന കത്ത് എഴുതുകയും ചെയ്തിരുന്നു.

ഇക്കാര്യത്തില്‍ കാബിനറ്റ് പുതിയ തീരുമാനം കൈക്കൊള്ളുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി ഫത്വ ആന്റ് ലെജിസ്ലേഷന്‍ കമ്മിറ്റി ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്. എന്നാല്‍ ഭാരിച്ച ഫീസ് നല്‍കി വിസ പുതുക്കാനാവാതെ പതിനായിരക്കണക്കിന് പ്രവാസികള്‍ പതിറ്റാണ്ടുകള്‍ നീണ്ട പ്രവാസം മതിയാക്കി കുവൈത്ത് വിടുകയുമുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.