സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികളുടെ വിസ പുതുക്കലിന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കാൻ നീക്കം. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിരവധിപേർ ഇനിയും കുത്തിവെപ്പിന് രജിസ്റ്റർ ചെയ്തിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് കർശനനിലപാടിലേക്ക് നീങ്ങാൻ അധികൃതർ ആലോചിക്കുന്നത്.
കുവൈത്തികളിലും നിരവധിപേർ കുത്തിവെപ്പ് എടുക്കാത്തവരായി ഉണ്ട്. 45,000 കുവൈത്തികൾ രജിസ്റ്റർ ചെയ്തശേഷം അപ്പോയിൻറ്മെൻറ് തീയതിയിൽ വാക്സിൻ സ്വീകരിക്കാൻ എത്തിയില്ല. ആദ്യ ഡോസ് പോലും സ്വീകരിക്കാത്തവരാണിവർ. രജിസ്ട്രേഷൻ പോലും നടത്താത്തവരുണ്ട്. വാക്സിനേഷൻ രാജ്യത്ത് നിയമംമൂലം നിർബന്ധമാക്കിയിട്ടില്ല.
അതേസമയം, വിവിധ ആവശ്യങ്ങൾക്ക് കുത്തിവെപ്പ് നിർബന്ധമാക്കി സമ്മർദം ശക്തിപ്പെടുത്തുകയാണ് അധികൃതർ. കുവൈത്തികൾക്ക് വിദേശയാത്രക്ക് വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. സലൂണുകൾ, 6000 ചതുരശ്ര മീറ്ററിന് മുകളിൽ വിസ്തൃതിയുള്ള മാളുകൾ, കഫേകൾ, ഹെൽത് ക്ലബുകൾ എന്നിവിടങ്ങളിലെ പ്രവേശനത്തിനും കുത്തിവെപ്പ് മാനദണ്ഡമാക്കി വ്യാഴാഴ്ച മന്ത്രിസഭ തീരുമാനമെടുത്തു.
ഭൂരിഭാഗംപേരും വാക്സിൻ സ്വീകരിച്ചാലേ സാമൂഹിക പ്രതിരോധ ശേഷി കൈവരൂ എന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് പരമാവധിപേരെ പ്രേരിപ്പിക്കാൻ വിവിധ സമ്മർദ നടപടികൾ സ്വീകരിക്കുന്നത്. സെപ്റ്റംബറോടെ ഭൂരിഭാഗംപേർക്കും വാക്സിൻ നൽകാനാണ് നീക്കം. കുത്തിവെപ്പ് നടപടികൾ സുഗമമായി പുരോഗമിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല