1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2021

സ്വന്തം ലേഖകൻ: അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡിന്റെ ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ രാജ്യം സുസജ്ജമാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗവ്യാപനം വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ ആശുപത്രി വാര്‍ഡുകളും കോവിഡ് ഐസിയുകളും ആരംഭിച്ചിട്ടുണ്ട്. ആവശ്യമായി വന്നാല്‍ ഫീല്‍ഡ് ആശുപത്രികള്‍ തുറക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയതായും മന്ത്രാലയം അറിയിച്ചു.

അതോടൊപ്പം ആശുപത്രികളില്‍ കോവിഡ് ഇതര രോഗികള്‍ എത്തുന്നത് കുറയ്ക്കാന്‍ ടെലി മെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ ജീവനക്കാരുടെ അവധി ജനുവരി അവസാനം വരെ മരവിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ പ്രതിരോധ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിനായി ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വാക്സിനേഷന്‍ ക്യാംപയിന്റെ ആദ്യ ഘട്ടങ്ങളിലെന്ന പോലെ കൂടുതല്‍ വിതരണ കേന്ദ്രങ്ങള്‍ ആരംഭിക്കാനും മന്ത്രാലയം തീരുമാനിച്ചു. രണ്ടാം ഡോസ് എടുത്ത് ആറു മാസം കഴിഞ്ഞ മുഴുവന്‍ പേര്‍ക്ക് മിശ്റിഫിലെ പ്രധാന വാക്സിന്‍ വിതരണ കേന്ദ്രത്തില്‍ അപ്പോയിന്‍മെന്റ് എടുക്കാതെ തന്നെ വാക്സിന്‍ എടുക്കാം. മറ്റ് 18 വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ അപ്പോയിന്‍മെന്റ് എടുത്ത ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കാം. അതേസമയം, രാജ്യത്തെ ഷോപ്പിംഗ് മാളുകള്‍, കമേഴ്ഷ്യല്‍ കോംപ്ലക്സുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ചെന്ന് വാക്സിന്‍ നല്‍കുന്നതിനായി മൊബൈല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പുനരാരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.

രാജ്യത്തെ ആരോഗ്യ സാഹചര്യം മികച്ചതാണെങ്കിലും രണ്ടാം ഡോസ് വാക്സിന്‍ എടുത്ത് ആറ് മാസം കഴിഞ്ഞ മുഴുവന്‍ ആളുകളും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. രാജ്യത്തെ 80 ശതമാനം ജനങ്ങളും ഫൈസര്‍ വാക്സിന്റെ രണ്ട് ഡോസുകള്‍ എടുത്തു കഴിഞ്ഞവരാണ്. ഇത് ഒമിക്രോണ്‍ പ്രതിരോധത്തില്‍ ഒരു നിര്‍ണായക ഘടകമാണെങ്കിലും മൂന്നാം ഡോസ് എടുത്താല്‍ മാത്രമേ പ്രതിരോധം കൂടുതല്‍ ഫലപ്രദമാവൂ എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാം ഡോസ് വാക്സിന്‍ എടുത്ത് ഒന്‍പത് മാസം പിന്നിട്ടവരെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ഇല്ലാത്തവരായി പരിഗണിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം തീരുമാനം എടുത്തിരുന്നു. അതിനാല്‍ ഇവര്‍ക്ക് വിദേശ യാത്രയ്ക്ക് വിലക്കേര്‍പ്പെടുപ്പെടുത്താനും മന്ത്രിസഭ തീരുമാനിക്കുകയുണ്ടായി.

രാജ്യത്തെത്തുന്ന എല്ലാവരും 10 ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നാണ് പുതിയ വ്യവസ്ഥ. രാജ്യത്ത് എത്തിയ ഉടനെയും ക്വാറന്റൈനില്‍ 72 മണിക്കൂര്‍ തികയുമ്പോഴും പിസിആര്‍ ടെസ്റ്റും നടത്തണം. രണ്ടാമത്തെ ടെസ്റ്റ് നടത്താത്തവര്‍ക്കാണ് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധം. 72 മണിക്കൂര്‍ അഥവാ മൂന്ന് ദിവസം പൂര്‍ത്തിയായാല്‍ പിസിആര്‍ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവാണെങ്കില്‍ അവര്‍ക്ക് ക്വാറന്റൈന്‍ അവസാനിപ്പിക്കാം.

ഇതിനു പുറമെ, രാജ്യത്തേക്ക് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് യാത്രക്കാര്‍ കൈവശം വയ്ക്കണം. നിലവില്‍ 72 മണിക്കൂറിനുള്ളില്‍ നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നതാണ് വ്യവസ്ഥ. വിദേശത്തു നിന്നെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ വ്യവസ്ഥ ഇന്നു ഡിസംബര്‍ 26 മുതല്‍ നിലവില്‍ വരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.