
സ്വന്തം ലേഖകൻ: കുവൈത്ത് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹും ഖത്തർ അമീർ ഷെയ്ഖ് തമീം അൽതാനിയും ചർച്ച നടത്തി.ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ ഊന്നിയായിരുന്നു ചർച്ച. യുഎൻ പൊതുസഭയിൽ പങ്കെടുക്കാൻ ന്യൂയോർക്കിൽ എത്തിയതായിരുന്നു ഇരുവരും.
രാജ്യാന്തര തലത്തിലും മേഖലയിലുമുള്ള പ്രശ്നങ്ങളിലെ നിലപാടുകളും രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും ചർച്ചചെയ്തു. കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ്, യുഎന്നിൽ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി മൻസൂർ അൽ ഉതൈബി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
76-ാമത് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യവെ ദോഹയിൽ ഉടൻ ഐക്യരാഷ്ട്ര സംഘടന ഹൗസ് ആരംഭിക്കുമെന്ന് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പ്രഖ്യാപിച്ചു. യുഎൻ ഏജൻസികളുടെയും രാജ്യാന്തര സ്ഥാപനങ്ങളുടെയും പരിശ്രമങ്ങളും പ്രവർത്തനങ്ങളും അനിവാര്യമാവുന്ന മേഖലയിൽ ബഹുമുഖ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി ഖത്തർ മാറിയെന്ന് അദ്ദേഹം പറഞ്ഞു.
യുഎന്നിൽ ഖത്തർ അംഗമായിട്ട് ചൊവ്വാഴ്ച അൻപതു വർഷം പൂർത്തിയായി. അരനൂറ്റാണ്ടു കാലം കൊണ്ട് വിവിധ മേഖലകളിൽ രാജ്യാന്തര സ്ഥാപനങ്ങളുമായി വലിയ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കാൻ കഴിഞ്ഞതായി അമീർ ട്വിറ്ററിൽ കുറിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല