സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വകാര്യ മേഖലയിലും സ്വദേശിവത്കരണം ശക്തമാകുന്നു. കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്ന സ്വദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുറത്തിറക്കിയ 2020 ലെ ദേശീയ തൊഴില്‍ റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ താല്പര്യപ്പെടുന്ന സ്വദേശികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപെടുത്തുന്നു.
സ്വകാര്യ മേഖലയില്‍ പേര്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്ന സ്വദേശികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ് കണ്ടെത്തിയ സാഹചര്യത്തിലാണ് പബ്ലിക് അതോറിറ്റി നടപടികള്‍ ആരംഭിച്ചത്. അതോടൊപ്പം അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 52.3 ശതമാനം പേരുടെയും താല്പര്യം സ്വകാര്യമേഖലയില്‍ തൊഴില്‍ ചെയ്യുന്നതിനാണ്. 2019 ല്‍ ഇത് 39.8 ശതമാനം മാത്രമായിരുന്നു.
അതേസമയം സര്‍ക്കാര്‍-പൊതു മേഖലകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ അന്വേഷകരുടെ എണ്ണം കഴിഞ്ഞ ഏഴ് വര്‍ഷത്തെ അപേക്ഷിച്ച് 2020 ല്‍ ഏറ്റവും കുറഞ്ഞതായും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കുവൈത്ത് സ്വകാര്യ മേഖലയിലും സ്വകാര്യവത്കരണം കൂടുതല്‍ ശക്തമാകുന്നത്തോടെ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന നിരവധി മലയാളികളടക്കം വിദേശികള്‍ക്കു തൊഴില്‍ നഷ്ടമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല