സ്വന്തം ലേഖകൻ: കുവൈത്തിൽ 12നും 15നും ഇടയിൽ പ്രായമുള്ളവരുടെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് അടുത്തയാഴ്ച ആരംഭിക്കും. സെപ്റ്റംബറിന് മുമ്പ് ഇൗ പ്രായവിഭാഗത്തിലുള്ളവർക്ക് രണ്ട് ഡോസ് വാക്സിനും നൽകാനാണ് ലക്ഷ്യമിടുന്നത്. രജിസ്റ്റർ ചെയ്തവർക്ക് മൊബൈൽ ഫോണിൽ ടെക്സ്റ്റ് മെസേജ് ആയി അപ്പോയൻറ്മെൻറ് വിവരങ്ങൾ അയക്കും.
സെപ്റ്റംബറിൽ സ്കൂളുകളിൽ നേരിട്ട് അധ്യയനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് 12 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നത്. ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുക. കുട്ടികൾക്ക് ഫൈസർ വാക്സിനാണ് നൽകുക. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കുള്ള ഫൈസറിെൻറ വാക്സിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി നേരത്തെ അംഗീകാരം നൽകിയിരുന്നു. അമേരിക്കയിലും കാനഡയിലും കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്.
12 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നതുകൊണ്ട് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് കുവൈത്തിലെയും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്. ഏകദേശം രണ്ടു ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. സെപ്റ്റംബറിൽ സ്കൂൾ തുറന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും സമീപ ദിവസങ്ങളിലെ കോവിഡ് വ്യാപനംകൂടി അധികൃതർ വിലയിരുത്തുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല