
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഇനി മുതല്‍ പ്രവാസികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് മാത്രം വിസ. വിസയില്‍ പറയുന്ന ജോലിക്ക് അനുസൃതമായ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്കു മാത്രമേ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയുള്ളൂ എന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് പവര്‍ അതോറിറ്റി വ്യക്തമാക്കി. ഓരോ ജോലിക്കും അനുസൃതമായ വിദ്യാഭ്യാസ യോഗ്യതകള്‍ നിശ്ചയിച്ചതിന്റെ അടിസ്ഥാലത്തിലാണ് ഈ തീരുമാനം. ഇതുപ്രകാരമുള്ള യോഗ്യതയ്ക്ക് അനുസരിച്ച ജോലികള്‍ക്ക് മാത്രമേ അനുമതി നല്‍കൂ എന്നും അധികൃതര്‍ വ്യക്തമാക്കി.
ഏര്‍പ്പെടുന്ന ജോലിക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും നൈപുണ്യവും ഉറപ്പുവരുത്തുന്നതിലൂടെ രാജ്യത്തെ തൊഴില്‍ കമ്പോളത്തന്റെ കാര്യക്ഷമതയും ഉല്‍പ്പാദന ക്ഷമതയും വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിക്കൊണ്ട് ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ ഫഹദ് അല്‍ അജ്മി അറിയിച്ചു. ഏത് ജോലിക്കാണോ വിദേശികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത് അതിന് അനുസരിച്ച വിദ്യാഭ്യാസ യോഗ്യതയില്ലാത്തവര്‍ക്ക് തൊഴിലവസരം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
കമേഴ്‌സ്യല്‍ എന്‍ട്രി വിസയില്‍ രാജ്യത്തെത്തുന്ന പ്രവാസികള്‍ക്ക് എന്‍ട്രി വിസ അനുവദിച്ച അതേ കമ്പനിയിലേക്ക് മാത്രമേ വിസ മാറ്റം അനുവദിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഒരു കമ്പനി അനുവദിക്കുന്ന കമേഴ്‌സ്യല്‍ എന്‍ട്രി പെര്‍മിറ്റില്‍ എത്തിയ പ്രവാസിക്ക് മറ്റൊരു കമ്പനിയിലേക്ക് ആ വിസ മാറ്റാനാവില്ല. എന്നു മാത്രമല്ല, കമേഴ്‌സ്യല്‍ വിസയില്‍ നിന്ന് അതേ കമ്പനിയിലേക്ക് വിസ മാറ്റുമ്പോള്‍ അത് പുതിയ വര്‍ക്ക് പെര്‍മിറ്റായാണ് പരിഗണിക്കുക. അല്ലാതെ ആഭ്യന്തര വിസ മാറ്റമായിട്ടല്ലെന്നും അദ്ദേഹം അറിയിച്ചു. കമ്പനിക്ക് അനുവദിക്കപ്പെട്ട പ്രവാസി വിസ ക്വാട്ടയില്‍ ഇതിന് അനുസൃതമായ കുറവ് വരുമെന്നും അദ്ദേഹം വിശദീകരിച്ചു.
ഇതിനു പുറമെ, വിസ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് കൂടുതല്‍ നിബന്ധനകളും മാന്‍പവര്‍ അതോറിറ്റി മുന്നോട്ടുവച്ചിട്ടുണ്ട്. ഒരു വിസയില്‍ നിന്ന് മറ്റൊരു വിസയിലേക്ക് മാറുന്നതിന് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതോടൊപ്പം ജോലിക്ക് അനുസൃതമായ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും എന്‍ട്രി വിസയുടെ പകര്‍പ്പും ഇതിനോടൊപ്പം സമര്‍പ്പിക്കണം. മുന്‍ നിശ്ചയിച്ച പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതയില്ലെങ്കില്‍ ജോലി മാറ്റം അനുവദിക്കില്ല.
വിസ ട്രാന്‍ഫറുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഓട്ടോമാറ്റഡ് സംവിധാനം വഴിയാണ് നിര്‍വഹിക്കുകയെന്നും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയരക്ടര്‍ ഫഹദ് അല്‍ അജ്മി അറിയിച്ചു. ഇതു വഴി വിസ കച്ചവടങ്ങള്‍ക്ക് അറുതി വരുത്താനായി. നടപടിക്രമങ്ങളില്‍ മനുഷ്യ ഇടപെടലുകള്‍ ആവശ്യമില്ലാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ കുറഞ്ഞതായും അദ്ദേഹം അറിയിച്ചു. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ തൊഴിലുടമകളും ജീവനക്കാരും വിസ നടപടികള്‍ക്കായി ഓഫീസുകള്‍ കയറി ഇറങ്ങേണ്ട ആവശ്യം വരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല