സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹീന്ദ രാജപക്‌സെ സത്യ പ്രതിജ്ഞ ചെയ്തു. ഇത് നാലാം തവണയാണ് രാജപക്‌സെ ശ്രീലങ്കയുടെ പ്രധാനമന്ത്രിയാകുന്നത്. ശ്രീലങ്കന്‍ പ്രസിഡന്റും മഹീന്ദ രാജ്പക്‌സെയുടെ സഹോദരനുമായ ഗോദാബായ രാജ്പക്‌സെയുടെ മുന്നിലാണ് സത്യ പ്രതിജ്ഞ ചെയ്തത്.
2005 മുതല്‍ 2015 വരെ ശ്രീലങ്കയുടെ പ്രസിഡന്റായിരുന്നു രാജ്പക്‌സെ. 2004 മുതല്‍ 2005 വരെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 2018 മുതല്‍ 19 വരെയും പ്രധാനമന്ത്രി സ്ഥാനത്തിരുന്ന് രാജ്യം ഭരിച്ചു.
രാജപക്‌സെ സഹോദരന്മാരുടെ പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പേരമുന പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ 225 ല്‍ 145 സീറ്റുകളാണ് നേടിയെടുത്തിരിക്കുന്നത്. ഗോദാബായക്ക് പിന്നാലെ മഹീന്ദ രാജ്പക്‌സെയും അധികാരത്തിലെത്തിയതോടെ ശ്രീലങ്കയില്‍ കുടുംബ വാഴ്ചയുടെ വേരുകള്‍ കൂടുതല്‍ ഉറപ്പിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
1970 ല്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി 24 മത്തെ വയസിലാണ് മഹിന്ദ പാര്‍ലമെന്റില്‍ എത്തുന്നത്. 1977 ല്‍ സീറ്റ് നഷ്ടമായ മഹിന്ദ പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് 1989 ലാണ് പാര്‍ലമെന്റില്‍ എത്തിയത്.
2004 പ്രസിഡന്‍റ് ചന്ദ്രിക കുമാര തുംഗയ്ക്ക് കീഴില്‍ പ്രധാനമന്ത്രിയായ മഹിന്ദ 2005 ല്‍ പ്രസിഡന്‍ഡ് ആവുകയും ചെയ്തു.
പിന്നീട് എല്‍ടിടിഇ യ്ക്കെതിരെയുള്ള പോരാട്ടമായിരുന്നു മഹിന്ദയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക വഴിത്തിരിവ്. എല്‍ടിടിഇ യെ ഇല്ലാതാക്കി രാജ്യത്തെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാൻ കഴിഞ്ഞത് രാഷ്ട്രീയ നേട്ടമായി ഉയർത്തിക്കാട്ടാനും മഹിന്ദ രാജപക്സെയുടെ നേതൃത്വത്തിന് കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല