1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2016

സ്വന്തം ലേഖകന്‍: മലപ്പുറം കളക്‌ട്രേറ്റിലെ സ്‌ഫോടനം, പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും വധഭീഷണി. പാര്‍ലമെന്റും ചെങ്കോട്ടയുമടക്കം രാജ്യത്തെ സുപ്രധാനമായ ചില സ്ഥലങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്നും ഭീഷണിയില്‍ പറയുന്നു. സ്‌ഫോടനം നടന്ന കാറിനടുത്ത് നിന്ന് കണ്ടെത്തിയ ”ബേസ് മൂവ്‌മെന്റ്” എന്ന് എഴുതിയ പെട്ടിയിലാണ് പെന്‍ഡ്രൈവും ഇന്ത്യയുടെ മാപ്പ് രേഖപ്പെടുത്തിയ ഒരു പേപ്പറും കണ്ടെത്തിയത്.

ഈ പെന്‍ഡ്രൈവ് പരിശോധിച്ചപ്പോഴാണ് ആണ് പ്രധാനമന്ത്രിയുടേയും പ്രമുഖ കേന്ദ്രമന്ത്രിമാരുടേയും ചില പ്രധാനസ്ഥലങ്ങളുടേയും ചിത്രങ്ങള്‍ കണ്ടെത്തിയത്. പെന്‍ഡ്രൈവില്‍ പവര്‍പോയിന്റ് ഫയലായാണ് അടിക്കുറിപ്പുകള്‍ സഹിതം ഈ ചിത്രങ്ങളുണ്ടായിരുന്നത് . പ്രധാനമന്ത്രി അടക്കമുള്ളവരുടെ ചിത്രത്തിന് താഴെ ഇംഗ്ലീഷില്‍ ഇവരെ വധിക്കുമെന്ന സന്ദേശമുണ്ടായിരുന്നു.

കൊല്ലം കളക്ട്രേറ്റ്, മൈസൂര്‍ കോടതി, ചിറ്റൂര്‍ കോടതി എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ തങ്ങള്‍ തന്നെയാണെന്ന സന്ദേശവും പെന്‍ഡ്രൈവിലുണ്ട്. കോടതികളുടെ പക്ഷപാതം, ഭരണകൂട ഭീകരത തുടങ്ങിയവയെക്കുറിച്ചും, ഉത്തര്‍പ്രദേശിലെ ബീഫ് കൊലപാതകത്തെക്കുറിച്ചും പെന്‍ഡ്രൈവില്‍ പരാമര്‍ശിക്കുന്നുണ്ട്.

കൊല്ലം, ചിറ്റൂര്‍,മൈസൂര്‍ സ്‌ഫോടനങ്ങളുടെ തുടര്‍ച്ചയാണ് മലപ്പുറത്തെ സ്‌ഫോടനം എന്ന് വ്യക്തമായ സ്ഥിതിക്ക് മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസ് സേനകളുമായി സഹകരിച്ചാവും അന്വഷണം നടക്കുകയെന്ന് അന്വേഷണ സംഘം സൂചന നല്‍കി. കഴിഞ്ഞ ദിവസം മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും ഉഗ്ര ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത് പരിഭ്രാന്തി സൃഷ്ടിക്കുകയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.