സ്വന്തം ലേഖകൻ: ചൈനീസ് ആപ്പായ ടിക് ടോകിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ വില്‍ക്കാന്‍ ഉടമകളായ ബൈറ്റ്ഡാന്‍സിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് രഹസ്യാന്വേഷണ വിഭാഗം ടിക് ടോകിന്റെയടക്കം സേവനം ഉപയോഗപ്പെടുത്തുമെന്ന ആശങ്കകള്‍ക്കിടയിലാണ് ട്രംപിന്റെ നീക്കമെന്ന് വാള്‍സ്ട്രീറ്റ് ജേണലും ബ്ലൂംബെര്‍ഗും റിപ്പോര്‍ട്ട് ചെയ്തു.
ദേശീയ സുരക്ഷയെ ബാധിക്കുന്ന ഇടപാടുകള്‍ അന്വേഷിക്കുന്ന അമേരിക്കന്‍ വിദേശ നിക്ഷേപ സമിതിയുടെ അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം. ഇതിനിടെ ടിക് ടോകിനെ വാങ്ങാന്‍ മൈക്രോസോഫ്റ്റ് ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ഫോക്‌സ്‌ന്യൂസും റിപ്പോര്‍ട്ട് ചെയ്തു. ഇരു കമ്പനികളും ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
“ടിക് ടോകിനെ നിരീക്ഷിച്ചുവരികയാണ്. ചിലപ്പോള്‍ ഞങ്ങള്‍ നിരോധിച്ചേക്കും. അല്ലെങ്കില്‍ മറ്റു നടപടികള്‍ കൈകൊണ്ടേക്കാം,” ട്രംപ് റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചു. ടിക് ടോക് അടക്കമുള്ള നൂറിലധികം ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ ഒരു മാസത്തിനിടെ നിരോധിച്ചിരുന്നു.
ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയില്‍ ടിക് ടോക് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ നിരോധിച്ചത് ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇന്ത്യയില്‍ 20 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിനുണ്ടായിരുന്നത്. ഈ വര്‍ഷം ആദ്യപാദത്തില്‍ 611 ദശലക്ഷം തവണയാണ് ടിക് ടോക് ഇന്ത്യയില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല