1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2015

സ്വന്തം ലേഖകന്‍: അഭയാര്‍ഥികള്‍ക്കെതിരെ കണ്ണീര്‍ വാതകവും ജലപീരങ്കികളും, ഹംഗേറിയന്‍ അതിര്‍ത്തി കത്തുന്നു. ഹംഗറി, സെര്‍ബിയ അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമായതോടെ അഭയാര്‍ഥികള്‍ക്കു നേരെ ഹംഗറി പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കികളും പ്രയോഗിച്ചു.

അഭയാര്‍ഥികള്‍ക്കെതിരെ കടുത്ത നിലപാടെടുത്ത ഹംഗറിയെ യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റ കമ്മിഷണര്‍ ദിമിത്രിസ് അവ്‌റൊമോപൗലൊസ് സംയുക്ത പത്രസമ്മേളനത്തില്‍ വിമര്‍ശിച്ചതാണ് പുതിയ സംഭവവികാസം. ഹംഗറി വിദേശകാര്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും പങ്കെടുത്ത പത്രസമ്മേളനത്തിലായിരുന്നു കമ്മിഷണറുടെ കടുത്ത വിമര്‍ശനം.

അക്രമത്തില്‍നിന്നും ഭീകരതയില്‍നിന്നും രക്ഷപ്പെട്ടോടുന്ന സിറിയന്‍ അഭയാര്‍ഥികളെപ്പോലെയുള്ളവരെ തടയാനൊരുക്കുന്ന വേലികള്‍ താല്‍ക്കാലിക പരിഹാരം മാത്രമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ‘ഈ അഭയാര്‍ഥികള്‍ക്ക് ചാടിക്കടക്കാനാകാത്ത വേലികളില്ല, താണ്ടാനാകാത്ത സമുദ്രങ്ങളില്ല’ അവ്‌റൊമോപൗലൊസ് ഓര്‍മിപ്പിച്ചു.

ഹംഗറി അതിര്‍ത്തി അടച്ചതോടെ അഭയാര്‍ഥി പ്രളയത്തില്‍ കഷ്ടത്തിലായത് ക്രോയേഷ്യയാണ്. അഭയാര്‍ഥികളെ തടയില്ലെന്നു പ്രഖ്യാപിച്ച ക്രൊയേഷ്യയില്‍നിന്ന് അയല്‍രാജ്യമായ സ്ലൊവേനിയ വഴി ഓസ്ട്രിയയിലും തുടര്‍ന്ന് ജര്‍മനിയിലുമെത്താനാണ് അഭയാര്‍ഥികള്‍ ശ്രമിക്കുന്നത്. സ്ലൊവേനിയയിലെ റജിസ്‌ട്രേഷന്‍ നിബന്ധനയ്ക്കു വഴങ്ങാതെ അഭയാര്‍ഥികളില്‍ പലരും തങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ നശിപ്പിച്ചു കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.