സ്വന്തം ലേഖകൻ: പുരാവസ്തു ശേഷിപ്പുകളാലും മനോഹര മരുഭൂ കാഴ്ചകളാലും സമ്പന്നമായ ഷാർജ മെലീഹയിൽ പുതിയ ആതിഥേയ കേന്ദ്രമൊരുക്കി ഷാർജ നിക്ഷേപക വികസന വകുപ്പ് (ഷുറൂഖ്). ‘മൂൺ റിട്രീറ്റ്’ എന്നു പേരിട്ടിരിക്കുന്ന ആഡംബര ക്യാമ്പിങ് കേന്ദ്രം മാർച്ച് മാസത്തോടെ അതിഥികൾക്കായി വാതിൽ തുറക്കും. ‘മിസ്ക് ബൈ ഷസ’യുമായി ചേർന്ന ഷുറൂഖ് രൂപം നൽകിയ ‘ഷാർജ കലക്ഷൻ’ എന്ന ആതിഥേയ കേന്ദ്രങ്ങളിലെ ഏറ്റവും പുതിയതാണ് മൂൺ റിട്രീറ്റ്.
കുടുംബ സഞ്ചാരികൾക്കും സാഹസികത തേടുന്നവർക്കുമെല്ലാം ഒരുപോലെ അനുയോജ്യമായ വിധത്തിലാണ് മൂൺ റിട്രീറ്റ് ഒരുങ്ങുന്നത്. ചന്ദ്രനെ അനുസ്മരിപ്പിക്കും വിധം അർധവൃത്താകൃതിയിലാണ് ഇവിടത്തെ താമസയിടങ്ങൾ. മരുഭൂമിയിൽ പ്രത്യേകം തയാറാക്കിയ പ്രതലത്തിൽ ഒരു ബെഡ് സൗകര്യത്തോടെയുള്ള പത്ത് താഴികക്കുടങ്ങൾ (ഡോം), കുടുംബങ്ങൾക്ക് താമസിക്കാൻ നാല് ടെൻറുകൾ, ഒരു ബെഡ് സൗകര്യമുള്ള രണ്ട് ടെൻറുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.
ഓരോ താമസയിടത്തോടും ചേർന്ന് സ്വകാര്യ സ്വിമ്മിങ് പൂളുകളും ബാർബിക്യൂ ഇടവുമൊരുക്കിയിട്ടുണ്ട്. അതിഥികൾക്ക് സ്വന്തം നിലയ്ക്ക് മരുഭൂമിയിലൂടെ ഹൈക്കിങ് നടത്താനുള്ള സൗകര്യവും ഇവിടെയുണ്ടാവും. ഹോട്ടൽ എന്ന വിശേഷണത്തെക്കാൾ പ്രകൃതിയോടിണങ്ങിയ ആധുനിക ക്യാമ്പിങ് സൗകര്യമെന്ന വിശേഷണത്തിന് എന്തുകൊണ്ടും അനുയോജ്യമാണ് മൂൺ റിട്രീറ്റിെൻറ പുറത്തുവിട്ട കാഴ്ചകളും വിശേഷങ്ങളും.
75 ശതമാനം നിർമാണം പൂർത്തിയായ റിട്രീറ്റ് മാർച്ചിൽ അതിഥികളെ സ്വീകരിച്ചുതുടങ്ങും. പൗരാണിക കാഴ്ചകൾക്കും സാഹസിക വിനോദങ്ങൾക്കും പ്രശസ്തമായ മെലീഹ ആർക്കിയോളജി സെൻററിെൻറ ഭാഗമായാണ് മൂൺ റിട്രീറ്റ് ഒരുങ്ങുന്നത്. മനോഹരമായ മെലീഹ മരുഭൂമിയിലെ സാഹസിക വിനോദങ്ങളും രാത്രിയിലെ ആകാശ നിരീക്ഷണവും തനത് പാരമ്പര്യരുചികളുമെല്ലാം ആധുനിക ആതിഥേയ സൗകര്യങ്ങളോട് ചേരുമ്പോൾ മൂൺ റിട്രീറ്റിലെത്തുന്ന അതിഥികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാകുമെന്ന് ഷുറൂഖ് പ്രൊജക്ട് വിഭാഗം മേധാവി ഖൗല അൽ ഹാഷ്മി പറഞ്ഞു.
പൗരാണിക കാഴ്ചകൾക്കും സാഹസിക വിനോദങ്ങൾക്കും പ്രശസ്തമായ മെലീഹ ആർക്കിയോളജിക്കൽ ആൻഡ് ഇക്കോ ടൂറിസം പദ്ധതിയുടെ വിപുലീകരണത്തിെൻറ ഭാഗമായി യാഥാർഥ്യമാകുന്ന പുതിയ കേന്ദ്രം, പ്രദേശത്തെ വിനോദസഞ്ചാര മേഖലക്ക് കൂടുതൽ ഉണർവ് പകരുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല