1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 16, 2021

സ്വന്തം ലേഖകൻ: ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വംശീയാതിക്രമം രൂക്ഷമാക്കി മ്യാന്മർ സൈന്യം. റോഹിങ്ക്യൻ മുസ്ലീംങ്ങളെ ലക്ഷ്യമാക്കിയുള്ള പീഡനങ്ങൾ തുടരുന്നതിനിടെ രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ അതിക്രമം വർധിക്കുകയാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാസ്റ്റർമാരെ നിരവധി പള്ളികൾ സൈന്യം തകർത്തതായി ‘അൽജസീറ’ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ആങ് സാൻ സൂചിയെ തടവിലാക്കി മ്യാൻമറിൽ പട്ടാളം ഭരണം പിടിച്ചത്. അട്ടിമറിക്കു ശേഷം സൈന്യത്തിന്റെ ആക്രമണത്തിൽ ഇതുവരെ 1100ലധികം പേരാണ് കൊല്ലപ്പെട്ടത്. പതിനായിരക്കണക്കിനാളുകളാണ് പലായനം ചെയ്തത്.

മ്യാൻമറിൽ 90 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. ക്രിസ്ത്യാനികൾ മ്യാൻമർ ജനസംഖ്യയുടെ ആറ് ശതമാനം മാത്രമാണ്. കയാഹ്, കച്ചിൻ ചിൻ തുടങ്ങിയ ഭാഗങ്ങളിലാണ് ക്രിസ്ത്യൻ വിഭാഗക്കാർ കൂടുതലായുള്ളത്. മ്യാന്മറിൻ്റെ അതിർത്തി പ്രദേശങ്ങളിലാണ് ക്രിസ്ത്യാനികൾ കൂടുതലായുള്ളത്. മ്യാൻമാറിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തി ഭാഗമായ ചിൻ പ്രദേശത്തുള്ള 85 ശതമാനം പേരും ക്രിസ്ത്യാനികളാണ്. മ്യാൻമാറിന്റെ തെക്കുകിഴക്കൻ ഭാഗവും തായ്‌ലാൻഡുമായി ചേർന്ന് കിടക്കുന്ന ഭാഗവുമായ കയാഹ് മേഖലയിൽ 286,000 ആളുകളിൽ 46 ശതമാനം പേരും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരാണ്. ചൈനയുമായി അതിർത്തി പങ്കിടുന്ന കച്ചിനിലെ 1.6 ദശലക്ഷം ആളുകളിൽ 34 ശതമാനം ക്രിസ്ത്യാനികളാണ്.

കഴിഞ്ഞ ഫെബ്രുവരി ആദ്യം സൈന്യം അധികാരം പിടിച്ചെടുത്തതിന് പിന്നാലെയാണ് മ്യാന്മറിൽ ന്യൂനപക്ഷങ്ങൾക്കെതിരെ അതിക്രമം വർധിച്ചതെന്നാണ് റിപ്പോർട്ട്. നിരവധി ക്രിസ്ത്യൻ ദേവാലയങ്ങളും പ്രാർഥാനാലയങ്ങളും സൈന്യം തകർത്തു. ഷെൽ ആക്രമണത്തിലാണ് പലയിടത്തും പള്ളികൾ തകർന്നത്. പിടിച്ചെടുത്ത പള്ളികൾ സൈനിക താവളമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ക്രിസ്ത്യൻ പള്ളികൾ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾക്കൊപ്പം സഭാനേതാക്കളെയും സന്നദ്ധപ്രവർത്തകരെയും ലക്ഷ്യമാക്കിയുള്ള ആക്രമണവും വ്യാപകമാണ്. പാസ്റ്റർമാരെ തടവിലാക്കുന്ന സംഭവം പതിവായി.

മ്യാന്മറിൻ്റെ തെക്കുകിഴക്കൻ അതിർത്തി പ്രദേശങ്ങളായ കയാഹ്, കച്ചിൻ ചിൻ തുടങ്ങിയ ഭാഗങ്ങളിലാണ് ക്രിസ്ത്യൻ വിഭാഗങ്ങൾക്കെതിരെ വ്യാപകമായ അതിക്രമം സൈന്യം നടത്തുന്നത്. ക്രിസ്ത്യൻ വിശ്വാസികൾ കൂടുതലായുള്ള ഈ ഭാഗത്ത് നിന്നും കഴിഞ്ഞ ഒരു മാസത്തിനിടെ ഒരു ലക്ഷത്തിലധികം പേർ പലായനം ചെയ്തു. സൈന്യത്തിൻ്റെ ആക്രമണം ഭയന്നാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ വീട് വിട്ടുപോയത്.

കഴിഞ്ഞ മാസം കുങ് ബിയാക്ക് ഹം (31) എന്ന പുരോഹിതനെ പിടികൂടിയ സൈന്യം അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തിൻ്റെ വിരൽ മുറിച്ചുമാറ്റി മോതിരം മോഷ്ടിക്കുകയും ചെയ്തു. മ്യാൻമർ സൈന്യം നടത്തുന്ന അനാദരവിന്റെയും ക്രൂരതയുടെയും വ്യാപ്തി തെളിയിക്കുന്നതാണ് ഈ സംഭവമെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കി.

പള്ളികളും പ്രാർഥനാലായങ്ങളും ശൂന്യമാണെന്നും ഇങ്ങോട്ട് ആളുകൾ എത്തുന്നില്ലെന്നും ഒരു കത്തോലിക്കാ സഭാ നേതാവ് പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ആളുകൾ ഭയത്തിൻ്റെ നടുവിലാണെന്നും പള്ളികൾ പോലും സുരക്ഷിതമല്ലാത്ത അവസ്ഥയിലാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മെയ് മാസത്തിൽ കയാഹ് പ്രദേശത്തെ പള്ളികൾ സൈന്യം ആക്രമിച്ചിരുന്നു. നാല് പേർ കൊല്ലപ്പെട്ട ഈ സംഭവത്തെ സൈന്യം ന്യായീകരിക്കുകയാണ് ചെയ്തത്.

ന്യൂനപക്ഷ വിഭാഗങ്ങളോട് മ്യാന്മർ സൈന്യത്തിന് എന്നും കടുത്ത എതിർപ്പാണുള്ളതെന്ന് മനുഷ്യാവകാശ സംഘടനയായ ക്രിസ്ത്യൻ സോളിഡാരിറ്റി വേൾഡ് വൈഡിലെ അംഗമായ ബെനഡിക്ട് റോജേഴ്സ് പറഞ്ഞു. പലപ്പോഴും ന്യൂനപക്ഷ മതവിഭാഗങ്ങളെ അടിച്ചമർത്തിയിട്ടുണ്ട്. പതിറ്റാണ്ടുകളായി നടക്കുന്ന ഈ രീതി ഇനിയും തീവ്രമാകുകയേയുള്ളൂ. സൈന്യം അധികാരം നിയന്ത്രിക്കുന്നതിനാൽ സാഹചര്യം കൂടുതൽ മോശമാകുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പട്ടാള അട്ടിമറിക്ക് ശേഷം ക്രിസ്ത്യാനികൾക്കെതിരായ സൈനിക അതിക്രമം രാജ്യത്ത് വ്യാപകമാണെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.