സ്വന്തം ലേഖകൻ: മ്യാൻമറിൽ പട്ടാളത്തിന്റെ വെടിയേറ്റു മരിച്ചയാളുടെ സംസ്കാര ചടങ്ങിനു നേരെ ഇന്നലെ പട്ടാളം വെടിയുതിർത്തതായി റിപ്പോർട്ട്. ശനിയാഴ്ച പട്ടാളം നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ട 114 പേരിൽ ഒരാളുടെ സംസ്കാരം ബാഗോ പട്ടണത്തിൽ നടക്കുന്നതിനിടെ ആയിരുന്നു വെടിവയ്പ്. ശനിയാഴ്ച കൊല്ലപ്പെട്ടവരിൽ 6 കുട്ടികളുമുണ്ട്. കഴിഞ്ഞ മാസം ഒന്നിന് ഓങ് സാങ് സൂചിയുടെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചതിനു ശേഷം നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. ഇതോടെ ജനാധിപത്യ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 440 കടന്നു.
എന്നാൽ പട്ടാളഭീകരതയെ ഭയക്കാതെ ജനം ഇന്നലെയും വൻപ്രതിഷേധവുമായി തെരുവിലിറങ്ങി. തലസ്ഥാന നഗരമായ നയ്പിഡോയിൽ പട്ടാള വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. പട്ടാളഭരണത്തിനെതിരെ പോരാടുന്ന വംശീയന്യൂനപക്ഷമായ കാരെൻ വംശജരുടെ ഗ്രാമമായ ഹപകാന്റിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. അതിനിടെ തായ് അതിർത്തിയിൽ വനത്തിൽ കച്ചിൻ സ്വാതന്ത്ര്യസേനയും സൈന്യവുമായി നടന്ന ഏറ്റുമുട്ടലിൽ 10 പേർ കൊല്ലപ്പെട്ടു.
ശനിയാഴ്ച ജനങ്ങൾ വെടിയേറ്റു മരിക്കുന്പോൾ സൈനിക പരേഡും ആയുധപ്രദർശനവുമായി സായുധസേനാദിനം ആഘോഷിച്ച പട്ടാളം വൈകുന്നേരം വിപുലമായ ആഡംബര പാർട്ടി സംഘടിപ്പിച്ചു. പട്ടാളമേധാവികൾ ആഘോഷിച്ചുല്ലസിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. റഷ്യക്കു പുറമേ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, വിയറ്റ്നാം, ലാവോസ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും സായുധസേനാ ദിനാചരണത്തിൽ പങ്കുകൊണ്ടതായി പുതിയ റിപ്പോർട്ടുകളിൽ പറയുന്നു.
ശനിയാഴ്ചത്തെ കൂട്ടക്കൊലയെ ഐക്യരാഷ്ട്ര സംഘടന അപലപിച്ചു. യുഎസ്, യുകെ, ഓസ്ട്രേലിയ, കാനഡ, ജർമനി, ജപ്പാൻ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളുടെ സൈനിക മേധാവികൾ മ്യാൻമർ പട്ടാളത്തോട് അക്രമത്തിൽ നിന്നു പിന്മാറണമെന്നും പ്രക്ഷോഭകരുടെ മനുഷ്യാവകാശം മാനിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യാന്തര സമൂഹം മ്യാൻമറിനെതിരെ നടപടിയെടുക്കാത്തതിനെ ആംനെസ്റ്റി ഇന്റർനാഷനൽ വിമർശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല