
സ്വന്തം ലേഖകൻ: ചൈനയില്‍ ആശങ്ക പരത്തി അജ്ഞാത വൈറസ് രോഗം പടര്‍ന്നുപിടിക്കുന്നു. വൂഹാന്‍ നഗരത്തിലും പരിസരപ്രദേശത്തുമാണ് ന്യൂമോണിയയുമായി സാദൃശ്യമുള്ള വൈറസ് രോഗം പരക്കുന്നത്. ഇതുവരെ 44 പേരില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നും ഇതില്‍ 11 പേരുടെ നില ഗുരുതരമാണെന്നും ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
121 പേരാണ് നിലവില്‍ ആരോഗ്യവിദഗ്ധരുടെ നിരീക്ഷണത്തില്‍ കഴിയുന്നത്. എന്നാല്‍ മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് ബാധിക്കുന്ന വൈറസ് അല്ല ഇതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. രോഗികളെ ചികിത്സിച്ചിരുന്നവരില്‍ വൈറസ് ബാധ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. വൈറസിന്റെ ഉറവിടവും സ്വഭാവവും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിനായുള്ള പരിശോധനകള്‍ തുടരുകയാണെന്ന് വൂഹാന്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു.
അതിനിടെ, നിലവില്‍ പടര്‍ന്നുപിടിക്കുന്ന വൈറസ് ‘സാര്‍സ്’ ആണെന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരണം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണവുമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രതികരണം. സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച എട്ടുപേരെ വൂഹാന്‍ പോലീസ് കഴിഞ്ഞദിവസം പിടികൂടുകയും ചെയ്തു.
അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചൈനയുടെ അയല്‍രാജ്യങ്ങളിലും കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സിംഗപ്പൂര്‍, ഹോങ്‌കോങ് തുടങ്ങിയ രാജ്യങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വൂഹാനില്‍നിന്നുള്ള യാത്രക്കാരെ പ്രവേശിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല