1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2021

സ്വന്തം ലേഖകൻ: ഇസ്രയേലിൽ, തീവ്രവലതുപക്ഷ നിലപാടുകാരനായ നഫ്താലി ബെനറ്റ് (49) പ്രധാനമന്ത്രിയായി പ്രതിപക്ഷ സഖ്യം അധികാരമേറ്റു. 12 വർഷം പ്രധാനമന്ത്രിയായിരുന്ന ബെന്യമിൻ നെതന്യാഹു (71) ഇനി പ്രതിപക്ഷത്ത്. ത്രിശങ്കു സഭ മൂലം രണ്ടു വർഷത്തിനിടെ 4 പൊതു തിരഞ്ഞെടുപ്പുകൾ നടന്ന ഇസ്രയേലിൽ ഇതോടെ പുതിയ രാഷ്ട്രീയ ചരിത്രത്തിനു തുടക്കമായി.

ഇടതു, വലതു, മധ്യ നിലപാടുകാരായ 8 കക്ഷികൾ അടങ്ങിയ സഖ്യത്തെ നയിക്കുന്ന ബെനറ്റ് ആദ്യരണ്ടു വർഷം പ്രധാനമന്ത്രിയായി തുടരും. വിവിധ കക്ഷികളെ ഒരുമിച്ചു കൂട്ടി സഖ്യസർക്കാരുണ്ടാക്കാൻ നേതൃത്വം നൽകിയ യയ്‌ർ ലപീദ് രണ്ടാം പകുതിയിൽ പ്രധാനമന്ത്രിയാകും.

അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹു ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ തലവനായി പ്രതിപക്ഷത്തിരിക്കും. ഇസ്രയേലിന്റെ ചരിത്രത്തിൽ ഇതാദ്യമായി ഒരു അറബ് പാർട്ടിയും ഭരണസഖ്യത്തിന്റെ ഭാഗമാണ്.

നെതന്യാഹുവിനെക്കാൾ കടുത്ത നിലപാടുകാരനായ നഫ്താലി ബെനറ്റിന്റെ പാർട്ടിയായ യമിനയ്ക്കു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7 സീറ്റുകളാണ് കിട്ടിയത്. ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയിൽ കിങ് മേക്കറായി മാറിയ ബെനറ്റ് പ്രധാനമന്ത്രി സ്ഥാനം നേടുകയായിരുന്നു.

കക്ഷിനിലയിൽ യമിനയ്ക്ക് അഞ്ചാം സ്ഥാനം. യമിന എന്നാൽ ഹീബ്രുവിൽ ‘വലത്തോട്ട്’ എന്ന് അർഥം. വലതുപക്ഷ നിലപാടിന് വോട്ടു ചെയ്തവരെ ബെനറ്റ് വഞ്ചിച്ചെന്നാണു നെതന്യാഹുവിന്റെ ആരോപണം. അറബ്, ഇടതു കക്ഷികൾ അംഗങ്ങളായ സർക്കാരിനെ താഴെയിറക്കി താൻ തിരിച്ചെത്തുമെന്നും അദ്ദേഹം ഇന്നലെ പാർലമെന്റിൽ പറഞ്ഞു.

നെതന്യാഹുവിന്റെ വലം കൈയായിരുന്ന നഫ്താലി ബെന്നറ്റിന് പലസ്തീന്‍ വിഷയത്തില്‍ അദ്ദേഹത്തിന്റെ അതേ നിലപാടാണുള്ളത്. പലസ്തീന്‍ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്ന അദ്ദേഹം സമാധാന ശ്രമങ്ങള്‍ക്ക് തടസ്സമായി നില്‍ക്കുന്ന അധിനിവേശ വെസ്റ്റ് ബാങ്കിലേയും ജറുസലേമിലേയും ജൂത കുടിയേറ്റങ്ങളെ ശക്തമായി പിന്തുണയ്ക്കുന്നു. എന്നാല്‍ ഐക്യസര്‍ക്കാരിലെ ഇടത് വലത് പാര്‍ട്ടികളുടെ സ്വാധീനം നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതില്‍ നഫ്താലി ബെന്നറ്റിന് തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്.

ബരാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ‘അധിനിവേശ നിര്‍മാണങ്ങള്‍’ മന്ദഗതിയിലാക്കിയതിനെ തുടര്‍ന്ന് നെതന്യാഹു സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന ആളാണ് നഫ്താലി ബെന്നറ്റ്. രണ്ടു വര്‍ഷക്കാലം ബെന്നറ്റ് നെതന്യാഹുവിന്റെ ചീഫ് ഓഫ് സ്റ്റാഫായി സേവനമനുഷ്ഠിച്ചു. എന്നാല്‍ നെതന്യാഹുവിന്റെ ഭാര്യ സാറയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് വഴിപിരിഞ്ഞു.

തന്നെ ലോകനിലവാരമുള്ള ഭരണാധികാരിയായാണു നെതന്യാഹു സ്വയം വിശേഷിപ്പിച്ചിരുന്നത്. ട്രംപ് ഭരണകൂടവുമായി അടുത്ത ബന്ധം പുലർത്തിയ നെതന്യാഹു, റഷ്യ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായും വിവിധ അറബ്, ആഫ്രിക്കൻ രാഷ്ട്രത്തലവന്മാരുമായും സൗഹൃദം നിലനിർത്തി. എന്നാൽ ബൈഡൻ ഭരണകൂടവുമായി നെതന്യാഹു നല്ല ബന്ധത്തിലായിരുന്നില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.