സ്വന്തം ലേഖകൻ: ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായി അധികാരത്തിലുള്ള ഒരു പ്രധാനമന്ത്രിക്കെതിരെ അഴിമതിക്കുറ്റം ചുമത്തപ്പെട്ടു. ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറ്റോര്‍ണി ജനറല്‍ അവിചായ് മെന്‍ഡല്‍ബ്ലിറ്റ് മൂന്ന് കേസുകളില്‍ കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തുമെന്ന് പ്രഖ്യാപിച്ചു.
നെതന്യാഹുവിന്റെ അഭിഭാഷകരുടെ നാല് ദിവസത്തെ വാദം കേട്ടശേഷമാണ് അറ്റോര്‍ണി ജനറല്‍ തീരുമാനം അറിയിച്ചത്.
പ്രധാനമന്ത്രിയും ഭാര്യ സാറയും 260,000 ഡോളറിലധികം വിലവരുന്ന ആഡംബര വസ്തുക്കള്‍ രാഷ്ട്രീയ ആനുകൂല്യങ്ങള്‍ക്ക് പകരമായി സ്വീകരിച്ചുവെന്നും അനുകൂല വാര്‍ത്തകള്‍ക്ക് പകരമായി രണ്ട് മാധ്യമ കമ്പനികള്‍ക്ക് പ്രത്യുപകാരം ചെയ്തുവെന്നും കാണിച്ചാണ് കേസുകള്‍ ചുമത്തിയിരിക്കുന്നത്.
അതേ സമയം കേസുകളെ തുടര്‍ന്ന് താന്‍ രാജി വെക്കില്ലെന്ന് നെതന്യാഹു അറിയിച്ചു തന്നെ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ പ്രതിപക്ഷത്തിന്റെ ശ്രമമാണിതെന്നാണ് അദേഹത്തിന്റെ വിശദീകരണം. രണ്ട് തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷം നേടാനാകാത്ത സാഹചര്യത്തില്‍ ലിക്യുഡ് പാര്‍ട്ടിയില്‍ നെതന്യാഹു രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് പുതിയ ആരോപണം. അഴിമതി കേസില്‍ കേസെടുത്ത സാഹചര്യത്തില്‍ നെതന്യാഹു സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല