സ്വന്തം ലേഖകൻ: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിവിധ രാജ്യങ്ങൾ യാത്രാ വിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ യാത്രക്കുമുമ്പ് നിയന്ത്രണങ്ങൾ പരിശോധിക്കണമെന്ന് എമിറേറ്റ്സ് എയർലൈൻ. പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വിവിധ രാജ്യങ്ങൾ യാത്രാ വിലക്ക് ഏർപ്പെടുത്തിയത്.
സിംഗപ്പൂർ, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ പ്രഖ്യാപിച്ച നിയന്ത്രണങ്ങളെ തുടർന്നാണ് എമിറേറ്റ്സ് വെബ്സൈറ്റിൽ നിർദേശം വന്നത്. നിയന്ത്രണങ്ങൾ ബാധകമാകുന്ന യാത്രക്കാർ റീബുക്കിങ് അടക്കമുള്ള ഓപ്ഷനുകൾക്കായി അതത് ട്രാവൽ ഏജൻറുമാരുമായോ എമിറേറ്റ്സ് കാൾ സെൻററുമായോ ബന്ധപ്പെടണമെന്ന് അറിയിപ്പിൽ പറയുന്നു.
ഏഴു ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇപ്പോള്‍ യുഎഇ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ബോട്സ്വാന, നമീബിയ, മൊസംബിക് , എസ്വാട്ടീനി,സിംബാബ്വെ, ലെസോത്തോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങൾക്കാണ് വിലക്ക്.
14 ദിവസത്തിനുള്ളിൽ ഈ ഏഴു രാജ്യങ്ങൾ സന്ദർശിച്ചവർക്ക് യുഎഇയിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. എന്നാല്‍ ചില വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇളവുകള്‍ നല്‍കിയിട്ടുണ്ട്. നയതന്ത്രപ്രതിനിധികൾ. ഗോൾഡൻ വിസയുള്ളവർ, യുഎഇ പൗരന്മാർ എന്നിവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കണമെങ്കില്‍ 48 മണിക്കൂർ മുമ്പ് നടത്തിയ കൊവിഡ് നെഗറ്റീവ് പരിശോധന ഫലം വേണം. വിമാനത്താവളത്തില്‍ പ്രത്യേക കൊവിഡ് പരിശോധനയും, ക്വാറന്റീനും ഇവര്‍ക്ക് ആവശ്യമാണ്.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ബി.1.1.529 (ഒമൈക്രോൺ) കൊവിഡിന്റെ വകഭേദം 5 തെക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് വലിയ ജാഗ്രത സ്വീകരിക്കാന്‍ യുഎഇ തീരുമാനിച്ചിരിക്കുന്നത്. നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല