1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2021

സ്വന്തം ലേഖകൻ: കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിലുള്ള അഞ്ച് പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇതോടെ ലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി. മുപ്പത്തി രണ്ട് പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനക്കായി പൂനൈ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. അതേസമയം നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കായി പൂനൈ വൈറോളജി ലാബിൽ നിന്നുള്ള കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെത്തും.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടിക നീളുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. വൈറസിന്‍റെ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുകയാണ്. കുട്ടിയുമായി അടുത്ത സമ്പർക്കമുള്ള ഏഴ് പേരുടെ പരിശോധന ഫലം വൈകീട്ടോടെ ലഭിക്കും കുട്ടിയുടെ വീട്ടിൽ വളർത്തിയിരുന്ന ആടിന് അസുഖം ബാധിച്ചത് നിപയുമായി ബന്ധമില്ലെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

മൃഗസാമ്പിളുകൾ പരിശോധിക്കാൻ എൻ.ഐ.വിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംഘത്തിന്‍റെ പരിശോധന പുരോഗമിക്കുകയാണ്. ആവശ്യമെങ്കിൽ കൂടുതൽ വിദഗ്ധർ സംസ്ഥാനത്തെത്തും. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനാൽ രോഗ നിയന്ത്രണം സാധ്യമാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് ചികിത്സയെ ബാധിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും മന്ത്രി വ്യക്തമാക്കി.

നിപയുടെ പ്രാഥമിക ലക്ഷണങ്ങളുമായി എത്തുന്ന രോഗികളെ പരിശോധിക്കുന്നതിന് നിപ പ്രോട്ടോകോൾ പ്രകാരമുള്ള പരിശീലനം ആശ വർക്കർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് നൽകും. സ്വകാര്യ ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകർക്ക് ഐ.എം.എയുടെ സഹായത്തോടെ പരിശീലനം നൽകും. ചാത്തമംഗലം, കൊടിയത്തൂർ പഞ്ചായത്തുകളിലെയും മുക്കം നഗരസഭയിലെയും അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, സെക്രട്ടറിമാർ എന്നിവരുമായി ചർച്ച നടത്തുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.

അതിനിടെ തമിഴ്‌നാട്ടിലും നിപ്പ വൈറസ് സ്ഥിരീകരിച്ചു. കോയമ്പത്തൂരില്‍ ഒരാള്‍ക്കു നിപ്പ ബാധയുണ്ടായതായി ജില്ലാ കലക്ടര്‍ ഡോ. ജി.എസ്. സമീരന്‍ അറിയിച്ചു. എല്ലാവിധ മുന്‍കരുതലുകളും സ്വീകരിച്ചുവെന്നും കലക്ടര്‍ പറഞ്ഞു. ശക്തമായ പനി ബാധിച്ച് ആശുപത്രികളില്‍ എത്തുന്നവരെ കൃത്യമായി പരിശോധിക്കണമെന്നും കലക്ടര്‍ വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.