
സ്വന്തം ലേഖകൻ: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. മരണവാറണ്ട് കോടതി സ്റ്റേ ചെയ്തു. ഇനിയൊരുത്തരവുണ്ടാവുന്നതു വരെ ശിക്ഷ നടപ്പാക്കരുതെന്ന് ദല്‍ഹി അഡിഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു.
മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു. പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്.
ദയാഹര്‍ജിയില്‍ തീരുമാനമെടുത്തു 14 ദിവസത്തിന് ശേഷമേ വധശിക്ഷ നടപ്പാക്കാവൂ എന്നാണ് ചട്ടം. പ്രതികളിലൊരാളായ അക്ഷയ് കുമാര്‍ സിങ് നല്‍കിയ തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹരജി തള്ളിയത്.
ബുധനാഴ്ച പ്രതികളിലൊരാളായ മുകേഷ് കുമാര്‍ സിങ് മരണവാറന്റിനെതിരെ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളിയിരുന്നു. ദയാഹരജി തള്ളിക്കൊണ്ടുള്ള പ്രസിഡന്റിനെ തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു ഹരജി നല്‍കിയത്. എന്നാല്‍ രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടില്ല എന്നാണ് കോടതി അറിയിച്ചത്. ജനുവരിയിലാണ് നിര്‍ഭയ ക്കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി 1 ന് നടപ്പാക്കാന്‍ ദല്‍ഹി കോടതി ഉത്തരവിട്ടത്.
നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുള്ള പട്യാലകോടതി വിധി വന്നതിന് പിന്നാലെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് നിര്‍ഭയയുടെ അമ്മ ആശ ദേവി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ നാട്ടില്‍ പെണ്‍ക്കുട്ടികള്‍ക്ക് ഒരു വിലയുമില്ലെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരിച്ചു. പ്രതികള്‍ നിയമ വ്യവസ്ഥയെ പരിഹസിക്കുകയാണ്. ഈ വ്യവസ്ഥയില്‍ വിശ്വാസമില്ലെന്നും നിര്‍ഭയയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല