സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ പങ്കിട്ടു. ഹാര്‍വേ ജെ ആള്‍ട്ടര്‍, മൈക്കേല്‍ ഹൗട്ടണ്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്.
ഹാര്‍വേ ജെ ആള്‍ട്ടര്‍ അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷുകാരനായ മൈക്കേല്‍ ഹൗട്ടണ്‍ കാനഡയിലെ ആല്‍ബെര്‍ട്ട സര്‍വകലാശാലയില്‍ ഗവേഷകനാണ്. ചാള്‍സ് എം. റൈസ് അമേരിക്കയിലെ റോക്കെഫെല്ലര്‍ സര്‍വകലാശാലയിലെ ഗവേഷകനാണ്.
ഹെപ്പറ്റൈറ്റിസ് എ, ബി വൈറസുകളെ കണ്ടെത്തിയിരുന്നെങ്കിലും രക്തവുമായി ബന്ധപ്പെട്ട ഹെപ്പറ്റൈറ്റിസ് ബാധ വിശദീകരിക്കപ്പെടാതെ തുടരുകയായിരുന്നു. ഈ ഗവേഷകര്‍ നടത്തിയ മൗലികമായ കണ്ടെത്തലുകള്‍ ഹെപ്പറ്റൈറ്റിസ് സി വൈറസിനെ തിരിച്ചറിയുന്നതിനും പരിശോധനാ മാര്‍ഗങ്ങളും മരുന്നുകളും കണ്ടെത്തുന്നതിനും നിര്‍ണായകമായതായി പുരസ്‌കാര സമിതി വിലയിരുത്തി.
സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വൈദ്യശാസ്ത്ര രംഗത്തെ നൊബേല്‍ ജേതാക്കളെ കണ്ടെത്തുന്നത്. സ്വര്‍ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണര്‍ (1,118,000 യുഎസ് ഡോളര്‍) ആണ് പുരസ്‌കാരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല