
സ്വന്തം ലേഖകൻ: തന്റെ രാജ്യം ആണവ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും സമീപ ഭാവിയില്‍ തന്ത്രപരമായ പുതിയ ആയുധം അവതരിപ്പിക്കുമെന്നും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ആണവനിരായുധീകരണ വിഷയത്തില്‍ അമേരിക്കയുമായുള്ള ചര്‍ച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെയാണ് കിമ്മിന്റെ പുതിയ പ്രഖ്യാപനം.
ചര്‍ച്ചകള്‍ വീണ്ടും പുനരാരംഭിക്കുന്നതിന് ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങളോട് അമേരിക്ക പ്രതികരിക്കാത്തതിനാല്‍ ശനിയാഴ്ച മുതല്‍ ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നയരൂപീകരണ സമിതിയുടെ നാല് ദിവസത്തെ യോഗം കിം വിളിച്ചു. അപൂര്‍വ്വമായിട്ടാണ് ഇങ്ങനെ യോഗം ചേരാറുള്ളത്. ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ദക്ഷിണകൊറിയയുമായി യുഎസ് സൈനികാഭ്യാസം തുടര്‍ന്നതും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതും ഭീഷണിപ്പെടുത്തിയുള്ള നിര്‍ദേശങ്ങളുമാണ് കിമ്മിനെ ചൊടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം ഉത്തരകൊറിയയുടെ ആണവ പദ്ധതികള്‍ കൂടുതല്‍ വികസിപ്പിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തെങ്കിലും ചര്‍ച്ചള്‍ക്കുള്ള വാതില്‍ തുറന്നിട്ടുണ്ട്. അമേരിക്കയുടെ പ്രതികരണത്തിന് അനുസൃതമായിട്ടായിരിക്കും ഇനി മുന്നോട്ടുള്ള നീക്കങ്ങള്‍.
സമീപ ഭാവിയില്‍ ഉത്തരകൊറിയ കൈവശം വെക്കേണ്ട പുതിയ തന്ത്രപരമായ ആയുധത്തിന് ലോകം ഉടന്‍ സാക്ഷ്യം വഹിക്കുമെന്നും കിം പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യുഎസില്‍ നിന്നുള്ള ആണവ ഭീഷണികള്‍ ഉള്‍ക്കൊള്ളാനും തങ്ങളുടെ ദീര്‍ഘകാല സുരക്ഷ ഉറപ്പ് വരുത്താന്‍ കഴിവുള്ള ശക്തമായ ആണവ പ്രതിരോധത്തെ ജാഗ്രതയോടെ പരിപാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല