സ്വന്തം ലേഖകൻ: റെസിഡൻറ് കാർഡ് കാലാവധി കഴിഞ്ഞിട്ടും ഒമാനിൽ കഴിയുന്നവർക്ക് നാട്ടിലേക്കു മടങ്ങുന്നതിനായി ഒമാൻ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക പദ്ധതിയുടെ കാലാവധി നീട്ടി. ജൂൺ 30 വരെയാണ് നീട്ടിയത്. ഇക്കാലയളവിനുള്ളിൽ പദ്ധതിക്കു കീഴിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അനധികൃത താമസത്തിനുള്ള പിഴയൊടുക്കാതെ ജന്മനാടുകളിലേക്ക് മടങ്ങാൻ സാധിക്കും.
നവംബർ 15 മുതൽ ഡിസംബർ 31 വരെയാണ് പദ്ധതി ആദ്യം പ്രഖ്യാപിച്ചത്. ഇത് പിന്നീട് മാർച്ച് 31 വരെയും ശേഷം ഇന്നലെ ജൂൺ 30 വരെയും നീട്ടുകയായിരുന്നു. കോവിഡ് മഹാമാരി കണക്കിലെടുത്താണ് തീയതി നീട്ടിനൽകുന്നതെന്ന് തൊഴിൽ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
ഒമാനിൽ താമസിക്കുന്ന രേഖകളില്ലാത്ത വിദേശ തൊഴിലാളികൾ പിഴയോ നിയമപരമായ പ്രശ്നങ്ങളോ ഇല്ലാതെ രാജ്യം വിടാൻ നീട്ടിനൽകിയ കാലാവധി പ്രയോജനപ്പെടുത്തണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ മുന്നോട്ടുവന്ന് പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തണം. തൊഴിൽ മന്ത്രാലയത്തിെൻറ വെബ്സൈറ്റായ www.mol.gov.omൽ നേരിേട്ടാ സനദ് സെൻററുകൾ മുഖേനയോ രജിസ്റ്റർ ചെയ്യണം. ജൂൺ 30നുശേഷം അപേക്ഷകൾ സ്വീകരിക്കില്ല.
പദ്ധതിക്കു കീഴിൽ അനുമതി ലഭിച്ചവർ ജൂൺ 30നകം രാജ്യം വിടണമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. രാജ്യം വിടാനുള്ള അനുമതിക്കായി 70,000ത്തിലധികം പേരാണ് രജിസ്റ്റർ ചെയ്തതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ഏതാണ്ട് അമ്പതിനായിരത്തോളം പേർ ഇതിനകം രാജ്യം വിടുകയും ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ആനുകൂല്യം ഉപയോഗപ്പെടുത്തിയതിൽ ഏറിയ പങ്കും ബംഗ്ലാദേശ് സ്വദേശികളാണ്. ഇന്ത്യക്കാരുടെ എണ്ണം താരതമ്യേന കുറവാണ്.
ഏതാണ്ട് മൂവായിരത്തോളം ഇന്ത്യക്കാർ മാത്രമാണ് രജിസ്റ്റർ ചെയ്തതെന്ന് എംബസിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഇതിൽ ഏതാണ്ട് രണ്ടായിരത്തോളം പേർക്ക് യാത്രാനുമതി ലഭിച്ചു. അനധികൃതമായി ഒമാനിൽ തങ്ങുന്നവരുണ്ടെങ്കിൽ ആനുകൂല്യം ഉപയോഗപ്പെടുത്തി രാജ്യം വിടണമെന്ന് സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകി. തൊഴിൽ പ്രശ്നങ്ങളുള്ളവർ അവസരം പ്രയോജനപ്പെടുത്തണം. കാലാവധി കഴിഞ്ഞാൽ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
മാനവ വിഭവശേഷി മന്ത്രാലയം വെബ്സൈറ്റിൽ സനദ് സെൻററുകൾ വഴിയോ എംബസികൾ വഴിയോ സാമൂഹിക പ്രവർത്തകർ വഴിയോ രജിസ്റ്റർ ചെയ്യുന്നതാണ് ഒന്നാമത്തെ ഘട്ടം. ഏഴു ദിവസത്തിനു ശേഷമാണ് മന്ത്രാലയത്തിൽനിന്ന് ക്ലിയറൻസ് ലഭിക്കുന്നത്. ക്ലിയറൻസ് കോപ്പികൾ എംബസികളിൽ നിന്നാണ് ലഭിക്കുന്നത്. ഇത് ഉപയോഗിച്ച് പാസ്േപാർട്ട് ഉള്ളവർക്ക് ടിക്കറ്റെടുത്ത് പി.സി.ആർ ടെസ്റ്റ് നടത്തി രാജ്യം വിടാവുന്നതാണ്.
പാസ്പോർട്ട് ഇല്ലാത്തവർക്ക് അതത് എംബസികൾ ഒൗട്ട്പാസും നൽകും. നടപടികളെല്ലാം ഒാൺലൈനിലായതിനാൽ എംബസികളിൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. േകാവിഡ് പ്രതിസന്ധിയും എണ്ണ വിലയിടിവുമടക്കം കാരണങ്ങളാൽ ഒമാനിൽ നിരവധി കമ്പനികൾ അടച്ചുപൂട്ടുകയോ പ്രവർത്തനം നിലക്കുകയോ ചെയ്തിട്ടുണ്ട്. ശമ്പളവും മറ്റ് ആനുകൂല്യവും ഇല്ലാതെ കഷ്ടപ്പെട്ടവരും നിരവധിയായിരുന്നു. ഇത്തരക്കർക്ക് ഒമാൻ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് വലിയ അനുഗ്രഹമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല