സ്വന്തം ലേഖകൻ: ഒമാനിൽ കോവിഡ് മരണനിരക്കിൽ റെക്കോർഡ് വർധന. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ 119 പേരാണ് മരണപ്പെട്ടത്. മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് മൂന്നു ദിവസത്തെ മരണസംഖ്യ നൂറുകടക്കുന്നത്. ആശുപത്രിയിലും തീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിക്കപ്പെട്ടവരുടെ എണ്ണവും പുതിയ ഉയരത്തിലെത്തിയിട്ടുണ്ട്.
5517 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 2053 പേരും വെള്ളിയാഴ്ച 1911 പേരും ശനിയാഴ്ച 1553 പേരുമാണ് രോഗബാധിതരായത്. 5921 പേർക്കുകൂടി രോഗം ഭേദമായിട്ടുണ്ട്. 2,29,998 പേരാണ് ഇതുവരെ രോഗമുക്തരായത്. 87.8 ശതമാനമാണ് രോഗമുക്തി നിരക്ക്. 119 പേർകൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 2967 ആയി ഉയർന്നു. 214 പേരെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1635 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 489 പേരും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഒമാനിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ നിലയിൽ തുടരുകയാണ്. മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇക്കഴിഞ്ഞ ആഴ്ച മാത്രം 257 പേരാണ് മരണപ്പെട്ടത്. മഹാമാരി ആരംഭിച്ച ശേഷം ഒരാഴ്ചയിൽ ഇത്രയധികം മരണമുണ്ടാകുന്നതും ആദ്യമായാണ്. നിരവധി മലയാളികളാണ് രണ്ടാം തരംഗത്തിൽ മരണപ്പെട്ടത്. നിരവധി പേർ തീവ്ര പരിചരണ വിഭാഗങ്ങളിൽ ചികിത്സയിലുമുണ്ട്.
കോവിഡ് രോഗവ്യാപനം ഉയരുന്ന പൗരസ്ത്യ മെഡിറ്ററേനിയൻ മേഖലയിലെ ആറു രാജ്യങ്ങളിൽ ഒന്നാണ് ഒമാനും. മേഖലയിലെ മറ്റു രാജ്യങ്ങളിൽ രോഗവ്യാപനം കഴിഞ്ഞ രണ്ടു മാസമായി കുറയുകയാണെന്ന് േലാകാരോഗ്യ സംഘടന പൗരസ്ത്യ മെഡിറ്ററേനിയൻ റീജനൽ ഡയറക്ടർ അഹമദ് അൽ മന്തരി പറഞ്ഞു.
മേഖലയിലെ ആറു രാജ്യങ്ങളിലാണ് മുൻ ആഴ്ചകളെ അപേക്ഷിച്ച് പുതിയ കേസുകൾ വർധിക്കുന്നതെന്നും അഹമദ് അൽ മൻതരി പറയുന്നു. ഒമാനിലും യമനിലും പുതിയ രോഗികൾ 20 ശതമാനം വർധിച്ചിട്ടുണ്ട്. തുനീഷ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, യമൻ എന്നീ രാജ്യങ്ങളിൽ മരണനിരക്ക് 20 ശതമാനത്തിൽ കൂടുതൽ വർധിച്ചിട്ടുണ്ട്. രോഗം വർധിക്കുന്നതിന് നിരവധി കാരണങ്ങളുണ്ടെന്നും അേദ്ദഹം പറഞ്ഞു.
രോഗാണുവിെൻറ വകഭേദങ്ങൾവ്യാപിക്കൽ, രോഗം തടയാനുള്ള മുൻകരുതൽ നടപടികൾ എടുക്കാതിരിക്കൽ, വാക്സിനുകളുടെ ദൗർലഭ്യത, വാക്സിൻ എടുക്കുന്നതിൽ ആശങ്ക കാണിക്കൽ എന്നിവയാണ് ലോക രാജ്യങ്ങളിലും മേഖലയിലും രോഗം വ്യാപിക്കുന്നതിന് പ്രധാന കാരണങ്ങൾ. കഴിഞ്ഞ പത്ത് ആഴ്ചകളായി മേഖലയിൽ രോഗവ്യാപനം കുറഞ്ഞതും അതോടൊപ്പം മരണ നിരക്കിലും നേരിയ കുറവുണ്ടായതും നല്ല വാർത്തയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല