സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലെബനൻ, ദക്ഷിണാഫ്രിക്ക എന്നിവയുൾപ്പെടെ 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താത്കാലിക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഒമാൻ. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 25 വ്യാഴാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. 15 ദിവസത്തേക്കാണ് ഇപ്പോൾ നിരോധനം.
ടാൻസാനിയ, സിയറ ലിയോൺ, ലെബനൻ, എത്യോപ്യ, ഘാന, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, സുഡാൻ, ഗ്വിനിയ എന്നി രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കാണ് നിയന്ത്രണം. ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തുവരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാര്ക്കും വിലക്ക് ബാധകമാണ്. എന്നാൽ, നയതത്ര ഉദ്യോഗസ്ഥര്‍, ഒമാൻ സ്വദേശികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെയും അവരുടെ കുടുംബങ്ങളെയും വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഒമാനിലേക്കുള്ള വിദേശി തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് വർധിച്ചതായി കണക്കുകൾ. ഓഫീസ് ജോലികളിൽ വിദേശികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയതായി ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 8150 ഇന്ത്യക്കാരാണ് ജനുവരിയിൽ പുതുതായി എത്തിയത്. 4.91 ലക്ഷമാണ് ഇന്ത്യക്കാരുടെ മൊത്തം എണ്ണം. കഴിഞ്ഞ ഡിസംബർ അവസാനം 14.06 ലക്ഷം വിദേശ തൊഴിലാളികളാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ജനുവരി അവസാനം ഇത് 14.39 ലക്ഷമായി ഉയർന്നു.
അയ്യായിരം പാകിസ്താനികളും ജനുവരിയിൽ ഒമാനിൽ എത്തി. വിദേശ തൊഴിലാളികളിൽ 79 ശതമാനം പേരും സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നത്. ജനുവരിയിൽ 8700 ബംഗ്ലാദേശികൾ ഒമാനിൽ പുതുതായി എത്തി. 5.49 ലക്ഷം പേരുള്ള ബംഗ്ലാദേശികളാണ് ഒമാനിലെ ഏറ്റവും വലിയ പ്രവാസി സമൂഹം.
സർക്കാർ മേഖലയിലെ വിദേശികളുടെ എണ്ണം ഡിസംബറിൽ 43,842 ആയിരുന്നത് 41,866 ആയി കുറഞ്ഞു. ബിരുദധാരികളായ വിദേശികളുടെ എണ്ണം 2.3 ശതമാനം വർധിച്ച് 1,14,812 ആയി. മാസ്റ്റേഴ്സ്, പിഎച്ച്.ഡി യോഗ്യതയുള്ളവരുടെ എണ്ണം 8892ൽ നിന്ന് 9100 ആയും ഉയർന്നു. അതേസമയം, അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ എണ്ണം കുറഞ്ഞതായും ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോർട്ട് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല