സ്വന്തം ലേഖകൻ: ഒമാനില്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ 25 ശതമാനത്തില്‍ നിന്ന് ഒരു ശതമാനത്തിലേക്ക് കുറഞ്ഞതായി ആരോഗ്യ മന്ത്രി ഡോ.അഹ്മദ് മുഹമ്മദ് അല്‍ സഈദി പറഞ്ഞു. ഡിപ്ലോമാറ്റിക് ക്ലബില്‍ ചേര്‍ന്ന അംബാസഡര്‍മാരുടെയും നയതന്ത്ര കാര്യാലയ മേധാവിമാരുടെയും രാജ്യാന്തര ഏജന്‍സികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ കോവിഡ് 19 സ്ഥിതി കൂടുതല്‍ മെച്ചപ്പെടുകയാണ്. അതിര്‍ത്തി ചെക്ക്പോയിന്റുകളില്‍ കര്‍ശന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. യാത്രക്കാരെ കര്‍ശനമായി പരിശോധിക്കുന്നു. കോവിഡ് കേസുകളുമായി ബന്ധപ്പെട്ട് സുതാര്യതയായിരുന്നു സുല്‍ത്താനേറ്റിന്റെ കൈമുതല്‍. ഊഹാപോഹങ്ങളും വ്യാജപ്രചാരണങ്ങളും അവഗണിക്കണം. ചില വിദേശ മാധ്യമങ്ങള്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്.
രാജ്യത്ത് വാക്സിനേഷന്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്. വാക്സിനേഷനെ ഗൗരവമായി കണ്ട പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും നന്ദി അറിയിക്കുന്നു. രണ്ടര കോടി കോവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയത്. കഴിഞ്ഞ ദിവസം ഒരു കോവിഡ് രോഗിയെയും ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ല. ലക്ഷ്യമിട്ട ജനസംഖ്യയുടെ 75 ശതമാനത്തിനും ആദ്യ ഡോസ് വാക്സീന്‍ നല്‍കി. 42 ശതമാനത്തിന് രണ്ടാം ഡോസും നല്‍കിയതായും യോഗത്തില്‍ ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ വിശദീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല