സ്വന്തം ലേഖകൻ: ഒമാനിൽ 18ന് മുകളിലുള്ള വിദേശികൾക്ക് പണം നൽകി വാക്സിനെടുക്കാം. ആരോഗ്യമന്ത്രാലയത്തിെൻറ ദേശീയ ഇമ്യൂണൈസേഷൻ കാമ്പയിനിൽ രജിസ്റ്റർ ചെയ്ത ആശുപത്രികളിലാണ് കോവിഡ് വാക്സിൻ ലഭ്യമാവുക. ആശുപത്രികളിൽ നേരിട്ടെത്തുന്നവർക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കും നിശ്ചിത തുക ഫീസ് അടച്ചാൽ വാക്സിൻ ലഭിക്കും.
തുടക്കത്തിൽ 45 വയസ്സിന് മുകളിലുള്ള വിദേശികൾക്കായിരുന്നു സ്വകാര്യ ആശുപത്രികളിൽ വാക്സിനേഷൻ. എന്നാൽ, ഇന്നലെ മുതൽ 18 വയസ്സിന് മുകളിലുള്ള വിദേശികൾക്കും വാക്സിൻ നൽകാൻ അനുമതി നൽകിയിട്ടുണ്ട്. രണ്ട് ഡോസ് ആസ്ട്രാസെനക വാക്സിന് 22 റിയാലാണ് സ്വകാര്യമേഖലയിൽ ആരോഗ്യ മന്ത്രാലയം നിശ്ചയിച്ച നിരക്ക്. ഒരു ഡോസിന് എട്ട് റിയാലാണ് ഫീസ്.
മൂന്ന് റിയാൽ സേവന നിരക്കായും ഈടാക്കാം. സർക്കാറിെൻറ സൗജന്യ വാക്സിനുള്ള മുൻഗണനാ പട്ടികക്കായി കാത്തുനിൽക്കാൻ താൽപര്യമില്ലാത്തവർക്കും രാജ്യത്തിന് പുറത്തേക്ക് പോകാനുള്ളവർക്കും പണം കൊടുത്ത് വാക്സിനേഷന് വിധേയരാകാം. ആരോഗ്യമന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾക്ക് അനുസരിച്ചാണ് വാക്സിനേഷനെന്നും സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
അതിനിടെ മസ്കത്ത് ഗവർണറേറ്റിൽ ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രം ഞായറാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചു. ഒമാൻ ഒാട്ടോമൊബൈൽ അസോസിയേഷനിൽ അൽ റഫാ ആശുപത്രിയുമായി സഹകരിച്ചാണ് സംവിധാനമൊരുക്കിയിരിക്കുന്നത്. ഞായറാഴ്ച മുതൽ വ്യാഴാഴ്ചവരെ വൈകീട്ട് നാല് മുതൽ ഒമ്പതുവരെ ഇവിടെ വാക്സിൻ ലഭിക്കും.
വാഹനത്തിൽനിന്ന് ഇറങ്ങാതെ 20 മിനിറ്റ് കൊണ്ട് വാക്സിൻ സ്വീകരിച്ച് മടങ്ങാൻ കഴിയും. രണ്ടാം ഡോസിന് അർഹതയുള്ളവർക്കും സർക്കാർ ജീവനക്കാർക്കും ഇവിടെയെത്തി വാക്സിൻ സ്വീകരിക്കാം. ഇന്ത്യയിൽ രണ്ടാം തരംഗമുണ്ടാക്കിയ ഡൽറ്റാ വകഭേദത്തിനൊപ്പം ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്കൻ വകഭേദങ്ങളും ഒമാനിൽ വ്യാപിക്കുന്നുണ്ട്. ജനിതകമാറ്റം രോഗ വ്യാപനത്തിന് വഴിയൊരുക്കിയതായി ലബോറട്ടറി സ്പെഷലിസ്റ്റ് ആയ ഡോ.മുഹമ്മദ് ബിൻ സഈദ് അൽ തൗബി ഒമാൻ ടെലിവിഷന്‍ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
യഥാർഥ വൈറസിനേക്കാൾ 60 ശതമാനം വേഗത്തിൽ ജനിതകമാറ്റം വന്ന വൈറസുകൾ വ്യാപിക്കും. കോവിഡ് വ്യാപനത്തെ നിയന്ത്രിക്കുക വഴി കൂടുതൽ വകഭേദങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറക്കാൻ സാധിക്കുമെന്നും അൽ തൗബി പറഞ്ഞു. കുട്ടികളിലെ രോഗവ്യാപനവും ശ്രദ്ധിക്കണം. ലക്ഷണങ്ങളൊന്നുമില്ലാത്ത ചില കുട്ടികൾക്ക് പിന്നീട് ശ്വസനപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇത് പിന്നീട് അവരുടെ രോഗപ്രതിരോധ ശേഷിയെ ബാധിക്കും.ഒമാനിൽ ഇത്തരത്തിലുള്ള അപൂർവമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അൽ തൗബി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല