സ്വന്തം ലേഖകൻ: ഒമാനിലേക്ക് വരുന്ന ആരോഗ്യപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ ഒഴിവാക്കി. സുപ്രീം കമ്മിറ്റി തീരുമാനപ്രകാരം സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയാണ് ഇതുസംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. ഡോക്ടർമാർ, നഴ്സുമാർ, ലാബ് അസിസ്റ്റൻറ്, എക്സ്റേ ടെക്നീഷ്യൻ, ഫാർമസിസ്റ്റ് തുടങ്ങി മെഡിക്കൽ, മെഡിക്കൽ അസിസ്റ്റൻസ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഒമാനിലെത്തിയാൽ താമസസ്ഥലത്ത് ക്വാറൻറീൻ ചെയ്താൽ മതി.
സർക്കാർ, സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി സർക്കുലറിൽ അറിയിച്ചു. ഒമാനിലെത്തുന്ന മറ്റ് വിദേശികൾക്കെല്ലാം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. മറ്റ് നടപടിക്രമങ്ങളിലും മാറ്റമില്ല. എട്ട് മണിക്കൂറിൽ കൂടുതൽ യാത്രയുള്ളവരുടെ കൈവശം ഒമാനിലെത്തുന്നതിന് 96 മണിക്കൂറുള്ള പി.സി.ആർ പരിശോധനാ സർട്ടിഫിക്കറ്റും മറ്റുള്ളവരുടെ കൈവശം 72 മണിക്കൂർ മുമ്പുമുള്ള കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റും ഉണ്ടാകണം.
വിമാനത്താവളത്തിൽ പി.സി.ആർ പരിശോധനക്ക് വിധേയമാകണം. ട്രാക്കിങ് ബ്രേസ്ലെറ്റ് ധരിക്കുകയും ഏഴ് ദിവസം ക്വാറൻറീനിൽ കഴിയുകയും വേണം. എട്ടാം ദിവസം പി.സി.ആർ നടത്തി നെഗറ്റീവ് ആണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിക്കാം. വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ് ആണെങ്കിൽ പത്ത് ദിവസമായിരിക്കും ഐസോലേഷൻ.
അതിനിടെ രണ്ടുദിവസം തിമിർത്ത് പെയ്ത മഴക്കുശേഷം ഒമാെൻറ പല ഭാഗങ്ങളിലും അന്തരീക്ഷം തെളിഞ്ഞു. വെള്ളിയാഴ്ച കനത്ത മഴ പെയ്തിറങ്ങിയ സൂർ അടക്കം തെക്കൻ ശർഖിയയുടെ ഭാഗങ്ങളിൽ ശനിയാഴ്ച പകൽ പൊതുവെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു. മസ്കത്ത് അടക്കം മേഖലകളിൽ മൂടിക്കെട്ടിയ അന്തരീക്ഷമാണ് അനുഭവപ്പെട്ടത്.
വടക്കൻ ബാത്തിന, ദോഫാർ ഗവർണറേറ്റുകളിലെ ചില ഭാഗങ്ങളിൽ ശനിയാഴ്ചയും മഴ പെയ്തു. വടക്കൻ ബാത്തിനയിൽ ഷിനാസിൽ കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഇവരെ സുരക്ഷാവിഭാഗമെത്തി രക്ഷിച്ചു. വിദേശിയടക്കം മൂന്നുപേരുടെ മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. നാലുപേരെ വാദിയിൽ ഒഴുക്കിൽപെട്ട് കാണാതായിട്ടുണ്ട്. ദാഖിലിയ ഗവർണറേറ്റിലാണ് വിദേശി ഒഴുക്കിൽപെട്ട് മരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല