സ്വന്തം ലേഖകൻ: വിദേശ തൊഴിലാളികൾ സ്പോൺസർക്ക് കീഴിലല്ലാതെ ജോലിചെയ്യുന്നത് ശിക്ഷാർഹമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. ഒരു മാസം തടവും 800 റിയാൽ പിഴയുമാണ് ശിക്ഷ. തുടർന്നു നാടുകടത്തും. തൊഴിൽ പെർമിറ്റില്ലാതെ ജോലി ചെയ്താലും ഇതേ ശിക്ഷയുണ്ട്.
തൊഴിലാളിയെ മറ്റൊരാൾക്കു കീഴിൽ ജോലിചെയ്യാൻ അനുവദിക്കുന്ന തൊഴിലുടമയ്ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. ഒരുമാസം തടവും 1,000 റിയാൽ പിഴയുമാണ് ശിക്ഷ. നിയമലംഘനം നടത്തുന്ന തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ശിക്ഷ കൂടും. കൊവിഡ് പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെടുന്ന ചെലവിനുള്ള പണം കണ്ടെത്താൻ മറ്റു ജോലി തേടുന്ന പശ്ചാത്തലത്തിലാണു നടപടി.
ഒമാനിലെ രാത്രി സഞ്ചാര വിലക്ക് ശനിയാഴ്ച പുലർച്ചെ അഞ്ചുമണിക്ക് അവസാനിക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. സഞ്ചാരവിലക്കുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ സ്വദേശികളും വിദേശികളും പുലർത്തിയ നിഷ്കർഷയെ അനുമോദിക്കുന്നതായും സുപ്രീം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. സഞ്ചാര നിയന്ത്രണങ്ങൾ ഒഴിവാക്കിയെങ്കിലും മുഖാവരണം ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, കൈകളുടെ ശുചിത്വം ഉറപ്പാക്കൽ തുടങ്ങിയ കോവിഡ് പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്ന് സുപ്രീം കമ്മിറ്റി വെള്ളിയാഴ്ച രാത്രി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല