സ്വന്തം ലേഖകൻ: ഒമാനിൽ തൊഴിൽ പെർമിറ്റ് ഫീസ് വർധന സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഏറ്റവും ഉയർന്ന ഫീസായ 2001 റിയാൽ നാലായിരം റിയാലും മുകളിലും വേതനം വാങ്ങുന്നവർക്ക് പുറമെ എട്ട് വിഭാഗങ്ങളിലായുള്ള 74 തസ്തികകൾക്കു കൂടി ബാധകമായിരിക്കുമെന്ന് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു.
മേയ് ഒന്നു മുതലാണ് തൊഴിൽ പെർമിറ്റ് ഫീസിലെ കുത്തനെയുള്ള വർധനവ് പ്രാബല്യത്തിൽ വരുക. മലയാളികൾ കൂടുതലായി ജോലി ചെയ്യുന്ന െഎ.ടി, സെയിൽസ് ആൻഡ് മാർക്കറ്റിങ്, എൻജിനീയറിങ് വിഭാഗങ്ങളിലെ നിരവധി തസ്തികകളിലെ പുതിയ വിസക്കും വിസ പുതുക്കുന്നതിനും മേയ് മുതൽ 2001 റിയാൽ ഫീസ് നൽകേണ്ടിവരും.
വിദേശികളുടെ റിക്രൂട്ട്മെൻറ് ഉയർന്ന ചെലവുള്ളതാക്കി സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യം കാണുന്നതിെൻറയും ഭാഗമായാണ് നടപടി. എണ്ണയിതര വരുമാനം വർധിപ്പിക്കലും തീരുമാനത്തിന് പിന്നിലുള്ള ലക്ഷ്യമാണ്.
2500 മുതൽ 3999 റിയാൽ വരെ ശമ്പളം വാങ്ങുന്നവർ അല്ലെങ്കിൽ ഇടത്തരം തസ്തികകൾക്ക് 1001 റിയാലായിരിക്കും തൊഴിൽ പെർമിറ്റ് ഫീസ്. സ്പെഷലൈസ്ഡ്, ടെക്നിക്കൽ പ്രഫഷനുകൾക്ക് 601 റിയാലും നൽകേണ്ടിവരും. തൊഴിൽ പെർമിറ്റ് ഫീസ് വർധനവിനെ പ്രവാസികൾ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. പല കമ്പനികളും വിസ പുതുക്കുന്നതിന് വേണ്ടി വരുന്ന വർധിച്ച ചെലവ് തൊഴിലാളികൾതന്നെ വഹിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല